അങ്ങനെ നാല് മാസത്തെ സന്തോഷത്തിനും കണ്ണീരിനും കനവുകൾക്കും എല്ലാം വിരാമം ഇട്ടുകൊണ്ട് ഞങ്ങളുടെ ട്രെയിനിംഗ് അവസാനിച്ചു. വിടപറച്ചിലിനുള്ള സമയം ആയി. എനിക്കും രാജക്കും ബാങ്ക്ലൂരിലും മുത്തുവിന് ഹൈദ്രാബാദിലും 'തോട്ട'ക്ക് പൂനയിലും മൈമൂണക്ക് തിരുവനന്തപുരത്തും ആണ് പോസ്റ്റിംഗ് ആയത്. പണ്ടാരാണ്ടൊ പറഞ്ഞ പോലെ നാലും നാല് വഴിക്ക്. 'തോട്ട` റ്റ്രാൻസ്ഫർ വാങ്ങി ബാങ്ക്ലൂരിൽ എത്തി. അങ്ങനെ ഞാനും രാജയും തോട്ടയും കൂടെ ഒരു ഫ്ലാറ്റിൽ താമസം ആക്കി. മാന്യനായ മുത്തുവിന് റ്റ്രാൻസ്ഫർ ചോദിക്കാൻ മടിയാണ്. ഒരിക്കൽ കാര്യം പറയാൻ മനേജറിന്റെ അടുത്ത് പോയി അത്രെ. അവർ തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ-
മുത്തു-"സാർ എനിക്ക് റ്റ്രാൻസ്ഫർ വേണം"
മാനേജർ-"പറ്റില്ല"
മുത്തു-"ശരി സാർ"
അഭിമാനിയായ മുത്തുവിന് ആരുടേയും കാൽ പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കൂടെ ഉള്ളവർ എല്ലാം രക്ഷപ്പെട്ട് നാട്ടിലെക്ക് പോയപ്പോളും ഹൈദ്രാബാദിലെ ചൂടത്ത് തന്റെ മാനവും കെട്ടിപിടിച്ച് മുത്തു കാത്ത് കാത്ത് ഇരുപ്പായി. എന്നെങ്കിലും തന്റെ മാനേജർ സ്വയം വന്നു "നീ നാട്ടിൽ പൊക്കൊ" എന്നു പറയുന്ന ദിവസത്തിനായി. നീ എന്തടേയ് ഇങ്ങനെ എന്ന് അവനോട് ചോദിച്ചാൽ ഒരു മറുപടി റെടി ആയിട്ടുണ്ട് മുത്തുവിന്-"ഞാൻ എന്ത് ചെയ്യാനെടേയ്". നീ ഒന്നും ചെയ്യണ്ടടേയ്.
ഇതിനിടയിൽ സ്വന്തം നാട്ടിലെ ജീവിതം മടുത്തു, എനിക്കും ബാങ്ക്ലൂർ വരണം എന്ന് പറഞ്ഞ് മൈമൂണ സ്ഥിരം കരയാറുണ്ട്. ബാങ്ക്ലൂരിലെ സ്ഥിതി നമ്മൾക്കല്ലെ അറിയൂ. ഐ.റ്റി. കമ്പനികളുടെയും ഷോപ്പിംഗ് മാളുകളുടെയും ബാങ്ക്ലൂർ മാത്രമേ പലരും കണ്ടിട്ടുള്ളൂ. റ്റ്രാഫിക് കുരുക്കുകളുടെയും പൊടി പടലങ്ങളുടേയും മറ്റൊരു ബാങ്ക്ലൂർ ഉണ്ടെന്ന് അവർക്ക് അറിയില്ല. പിന്നെ എന്റെ താമസം രണ്ട് രാക്ഷസന്മാരുടെ(രാജയും തോട്ടയും) കൂടെയും കൂടി ആയത് കൊണ്ട് പരമ സുഖം. തോട്ടയുടെ വക ഇടിയും, രാജയുടെ വക കളിയാക്കലും കൂടെ ആകുംബോൾ ഇവിടെ എനിക്ക് ജീവിതം ആനന്ദകരം. എന്റെ ഓരൊ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കൽ ആണ് തോട്ടയുടെ മെയിൻ പണി. ഞാൻ നെറ്റിൽ കേറുമ്പോൾ നെറ്റ്വർക്കിംഗ് വഴി രഹസ്യങ്ങൾ ചോർത്തൽ ഇവന്റെ വിനോദങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് ഒരു രഹസ്യവും ഉണ്ടായിട്ടല്ല.
ഇനി ഒരുത്തൻ ഉണ്ട്. വല്ലപ്പോളുമെ അവൻ നമ്മുടെ വീട്ടിലെക്ക് വരാറുള്ളൂ. പറഞ്ഞ് വരുന്നത് നമ്മുടെ രാജയെ കുറിച്ചാണ്. ഇടക്കിടക്ക് അവൻ ഇവിടെയുള്ള ആന്റിയുടെ വീട്ടിൽ പോവും. ആന്റിയേയും കസിനേയും എന്നും കാണാൻ ഒന്നുമല്ല ഇവന്റെ പോക്ക്. രുചി ഉള്ള ഭക്ഷണം കഴിക്കാൻ മാത്രം. എന്തായാലും ഇപ്പൊളും കസിനെ കാണാൻ എന്നും പറഞ്ഞ് എല്ലാ ആഴ്ച്ചയും രാജ മുങ്ങുന്നുണ്ട്. പിന്നെ ഇടക്കിടക്ക് പല നാടുകളിൽ നിന്ന് അവന്റെ കസിൻസ് ഇവിടെ വരും. അവരെ കൊണ്ടു കറങ്ങുന്നതും അവർക്ക് കൂട്ടിരിക്കുന്ന്തും രാജയുടെ ജോലി തന്നെ ആണ്. അവസാനം എണ്ണം എടുത്തപ്പോൾ രാജയുടെ കസിൻസിന്റെ എണ്ണം 10150 ആണ്. പലപ്പോഴും ഞാനും തോട്ടയും ചിന്തിച്ചിട്ടുണ്ട്, രാജ ഇല്ലായിരുന്നെങ്കിൽ അവന്റെ കസിൻസൊക്കെ എങ്ങനെ ജീവിക്കുമായിരുന്നു.
ഞങ്ങളുടെ ഫ്ലാറ്റ് ഒരു സാധാരണ ബാച്ചിലർ വീട് പോലെ അല്ല. മദ്യത്തിന്റേയും സിഗററ്റിന്റേയും ഗന്ധം ഇല്ലാത്ത് വളരെ അധികം വൃത്തി ഉള്ള ഒരു വീടാണ് ഇത്. ഹോട്ടൽ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ, പതുക്കെ ഞങ്ങൾ സ്വയം പാചകം തുടങ്ങി. ആദ്യമൊക്കെ കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ സ്വാധിഷ്ടമായ പല ആഹാരസാധനങ്ങളും ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ചു. ഇപ്പോൽ ഞങ്ങളുടെ മെനുവിൽ നമ്മുടെ കേരളത്തിന്റെ തനതായ ഭക്ഷണമായ 'പുട്ട്' മുതൽ നല്ല അടിപൊളി ചിക്കൻ കറി വരെ ഉണ്ട്. ഇതു വായിച്ച് ആരും കൊതിപിടിച്ച് ഞങ്ങളുടെ വീട്ടിലെക്ക് വരണ്ട. കാരണം ഞങ്ങൾ അഥിതികൾക്ക് ഒന്നും ഉണ്ടാക്കി കൊടുക്കാറില്ല.
ഇപ്പോൾ വീട്ടിൽ ഭയങ്കര ആഭയന്തര പ്രശ്നം നിലനിൽക്കുകയാണ്. പ്രശ്നത്തിന് കാരണം 'റോക്ക്' സംഗീതവും 'അവാർഡ്' സിനിമകളും ആണ്. ഞാനും രാജയും 'റോക്ക്' പാട്ടുകൾ വെക്കുമ്പൊൾ തോട്ട അലറിക്കൊണ്ട് വരും-'നിർത്തെടാാാാ'. കേരള സംസ്ക്കാരത്തിന്റെ കാവൽക്കാരനായി സ്വയം പ്രഖ്യാപിചിരിക്കുകയാണ് തോട്ട. പിന്നെ ഉള്ളത് 'അവാർഡ്' സിനിമ. ഇവിടെ പ്രശ്നക്കാരൻ ഞാൻ തന്നെ ആണ്. എനിക്ക് ഇത്തരം സിനിമകൾ കാണുന്ന ഒരു സ്വഭാവം ഉണ്ട്. അങ്ങനെ ഞാൻ തോട്ടയെ കുറച്ച് അറബി പടങ്ങളും ഇറാനിയൻ പടങ്ങളും ബോസ്നിയൻ പടങ്ങളും ഇരുത്തി കാണിച്ചു. അതിന് ശേഷം ഞാൻ ഡി.വി.ഡി എടുത്താൽ അവൻ ഉടനെ സ്ഥലം കാലിയാക്കും.
അങ്ങനെ ഞങ്ങൾ ഇപ്പോൾ ഇവിടെ ഉല്ലാസകരമായ ജീവിതം നയിച്ച് വരികയാണ്. എന്നാലും മുത്തുവും മൈമൂണയും ഇവിടെ ഇല്ലാത്തതിന്റെ കുറവുകൾ ഉണ്ട്. അത് ഓഫീസ് കമ്മ്യൂണിക്കേറ്റർ ഉള്ളത് കൊണ്ട് ഒരു പരിധി വരെ അട്ജസ്റ്റ് ചെയ്തു പോകുന്നു. എന്നാലും ഞങ്ങൾ എല്ലാരും കൂടി ഉണ്ടായിരുന്ന ആ നല്ല നാളുകൾക്ക് സമം ആവില്ല അതൊന്നും. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ എനിക്ക് ജീവിതം ഇത്രയധികം ആനന്ദകരം ആവുമായിരുന്നില്ല എന്നുള്ള കാര്യം ഉറപ്പാണ്. കുറച്ചധികം 'മസാല' ചേർത്തിടുണ്ടെങ്കിലും, ഈ മൂന്ന് അധ്യായം ഉള്ള കഥ അവർക്കുള്ള എന്റെ സ്നേഹോപകാരം ആയി ഞാൻ സമർപ്പിച്ച് കൊള്ളുന്നു. തൽക്കാലം ഈ കഥ ഇവിടെ നിർത്തുന്നു. കുറച്ച് നാളുകൾക്ക് ശേഷം സംഭവ ബഹുലമായ മൂഹൂർത്തങ്ങളും കോറെ മസാലയും ആയി ഈ കഥ തുടരുന്നതാണ്.
അടിക്കുറിപ്പ്- ഇന്നലത്തെ കഥയക്ക് കമന്റ് ആയിട്ട് 'തോട്ട' പോസ്റ്റ് ചെയ്ത എന്റെ കഥകൾ 50% മസാല ആണെന്ന് അറിയിച്ച് കൊള്ളുന്നു. എന്നാലും അവന്റെ സാഹിത്യ പാടവത്തെ പുകഴ്തത്താതെ വയ്യ. ശരത്ത് പറഞ്ഞത് പോലെ ഇവൻ 'മലയാള സാഹിത്യത്തിന് പിറക്കാതെ പോയ ഒര് ഉണ്ണി' തന്നെ. പിറക്കാതെ തന്നെ ഇത്രയും പാര വെച്ചു. ഇനി പിറന്നിരുന്നെങ്കിൽ എന്തായേനെ.
അടിക്കടിക്കുറിപ്പ്- ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. നാളെ എന്നെ ഈ ബ്ലോഗിൽ കണ്ടില്ലെങ്കിൽ ഉറപ്പിച്ചോളു, ഇവർ എന്നെ തല്ലി കൊന്നതാണെന്ന്.അടിയോടടിക്കുറിപ്പ്- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട് ആ കടമ ഇപ്പോളെ തീർത്തതാണ്).
അടിയോടടിക്കുറിപ്പ്- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട് ആ കടമ ഇപ്പോളെ തീർത്തതാണ്).
എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ
ഗ്രന്ഥപ്പുരയിലെ കണ്ണാടികൾ
3 weeks ago