Tuesday, December 2, 2008

Post removed

Post removed cos 2 years down the line, my thinking has changed. I feel this was one of the worst posts that I've written in my life

Wednesday, September 3, 2008

കരയാതെ ഉള്ളി അരിയാൻ



വർഷങ്ങളായി ശാസ്ത്രജ്ഞന്മാരും വീട്ടമ്മമാരും പാചക വിദ്വാന്മാരും ഉത്തരം അന്വേഷിച്ച്‌ നടന്ന ആ ചോദ്യം-കണ്ണിൽ നിന്ന് വെള്ളം വരാതെ എങ്ങനെ ഉള്ളി അരിയാം. ഉള്ളി അരിഞ്ഞ്‌ കരഞ്ഞു കൊണ്ട്‌ അടുക്കളയിൽ നിൽക്കുന്ന വീട്ടമ്മ ഒരു പതിവ്‌ കാഴ്ച്ച ആണ്‌. ഞങ്ങളുടെ ഫ്ലാറ്റിൽ പാചകം തുടങ്ങിയപ്പോൾ ഞങ്ങൾക്ക്‌ ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. അപ്പുറത്തെ മുറിയിൽ ഇരുന്ന് എന്റെ കൂട്ടുകാരനായ തോട്ട(അതെ, 'എന്റെ കൂട്ടുകാർ' എന്ന 3 എപ്പിടോസ്സ്‌ ഉള്ള സീരിയലിൽ കണ്ട അതെ കഥാപാത്രം തന്നെ) ഉള്ളി അരിയുമ്പോൾ തന്നെ ഞാൻ കരഞ്ഞ്‌ നിലവിളിക്കുമായിരുന്നു. പിന്നെ, ഞാൻ അരിയുംബോൾ ഉള്ള കഥ പറയണ്ടല്ലൊ. ഉള്ളി അരിയൽ അങ്ങനെ ഒരു പേടിസ്വപ്നം ആയിരുന്നപ്പോൾ ആണ്‌ ഇതിനെതിരെ എന്ത്‌ നടപടി എടുക്കണം എന്ന് കാര്യമായ ചിന്തകൾ മനസ്സിലൂടെ ഓടിപ്പാഞ്ഞത്‌.

ആദ്യമായി ആ ചിന്ത ചെന്ന് നിന്നത്‌ എന്റെ കറുത്ത കൂളിംഗ്‌ ഗ്ലാസ്സിൽ ആണ്‌. ഒരു ദിവസം ഞാൻ അത്‌ പരീക്ഷിച്ചു. ഗ്ലാസ്സ്‌ എടുത്ത്‌ വെച്ച്‌ ഉള്ളി അരിയാൻ തുടങ്ങി. ചുവന്നിരുന്ന ഉള്ളി കറുത്ത്‌ കണ്ടു എന്നല്ലാതെ ഈ കോപ്പ്രായം കൊണ്ട്‌ കാര്യമായ ഒരു ഗുണവും ഉണ്ടായില്ല. കരച്ചിലും നിലവിളിയും പഴയതു പോലെ തന്നെ തുടർന്നു. വീണ്ടും കുറച്ച്‌ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം കരയാൻ തയ്യാർ എടുക്കുമ്പോൾ ഞാൻ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്‌ കണ്ണിൽ പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. അങ്ങനെ ഞാൻ കണ്ണീരിനോട്‌ വിട പറഞ്ഞു. കരയാതെ ഉള്ളി അരിയാൻ ഉള്ള ആ സാങ്കേതിക വിദ്യ ചുവടെ ചേർക്കുന്നു-

സ്റ്റെപ്പ്‌ 1-നിങ്ങൾ കുളിക്കാൻ ഉപയൊഗിക്കുന്ന തോർത്ത്‌ എടുക്കുക. തോർത്ത്‌ എന്നു പറയുമ്പോൾ കട്ടി കൂടിയ ടവ്വൽ അല്ല. ചെറിയ ചെറിയ ഓട്ടകൾ ഉള്ള നമ്മുടെ നാടൻ തോർത്ത്‌ തന്നെ വേണം.

സ്റ്റെപ്പ്‌ 2-തോർത്ത്‌ കണ്ണ്‌ മറഞ്ഞിരിക്കുന്ന രീതിയിൽ തലക്ക്‌ ചുറ്റും കെട്ടുക. തോർത്ത്‌ രണ്ടും മൂന്നും പ്രാവശ്യം മടക്കി കെട്ടി സ്വയം അന്ധൻ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്‌ 3-തോർത്ത്‌ കെട്ടിയതിന്‌ ശേഷം പരിസരം ഒന്ന് നിരീക്ഷിക്കുക. എല്ലാം പണ്ടത്തെ പൊലെ വൃത്തിയായി കാണാൻ പറ്റുന്നുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക.

സ്റ്റെപ്‌ 4-ഇനി സ്റ്റെപ്പ്‌ ഇല്ലടേയ്‌. മര്യാദക്ക്‌ ഉള്ളി എടുത്ത്‌ അരിയുക. (ഒരു ചെറു ചിരിയോടെ)

അടിക്കുറിപ്പ്‌- ഇത്‌ കണ്ട്‌ ഏതെങ്കിലും അഫ്ഗാൻ തീവ്രവാദിയാണെന്ന് കരുതി നിങ്ങളെ ആരെങ്കിലും തല്ലി കൊന്നാൽ ഞാൻ ഉത്തരവാദി അല്ല.

An english translation of this post is available here-crusadertvm

എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Friday, August 8, 2008

എന്റെ കൂട്ടുകാർ- അവസാന അധ്യായം

അങ്ങനെ നാല്‌ മാസത്തെ സന്തോഷത്തിനും കണ്ണീരിനും കനവുകൾക്കും എല്ലാം വിരാമം ഇട്ടുകൊണ്ട്‌ ഞങ്ങളുടെ ട്രെയിനിംഗ്‌ അവസാനിച്ചു. വിടപറച്ചിലിനുള്ള സമയം ആയി. എനിക്കും രാജക്കും ബാങ്ക്ലൂരിലും മുത്തുവിന്‌ ഹൈദ്രാബാദിലും 'തോട്ട'ക്ക്‌ പൂനയിലും മൈമൂണക്ക്‌ തിരുവനന്തപുരത്തും ആണ്‌ പോസ്റ്റിംഗ്‌ ആയത്‌. പണ്ടാരാണ്ടൊ പറഞ്ഞ പോലെ നാലും നാല്‌ വഴിക്ക്‌. 'തോട്ട` റ്റ്രാൻസ്ഫർ വാങ്ങി ബാങ്ക്ലൂരിൽ എത്തി. അങ്ങനെ ഞാനും രാജയും തോട്ടയും കൂടെ ഒരു ഫ്ലാറ്റിൽ താമസം ആക്കി. മാന്യനായ മുത്തുവിന്‌ റ്റ്രാൻസ്ഫർ ചോദിക്കാൻ മടിയാണ്‌. ഒരിക്കൽ കാര്യം പറയാൻ മനേജറിന്റെ അടുത്ത്‌ പോയി അത്രെ. അവർ തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ-

മുത്തു-"സാർ എനിക്ക്‌ റ്റ്രാൻസ്ഫർ വേണം"
മാനേജർ-"പറ്റില്ല"
മുത്തു-"ശരി സാർ"

അഭിമാനിയായ മുത്തുവിന്‌ ആരുടേയും കാൽ പിടിക്കുന്നത്‌ ഇഷ്ടമല്ല. അങ്ങനെ കൂടെ ഉള്ളവർ എല്ലാം രക്ഷപ്പെട്ട്‌ നാട്ടിലെക്ക്‌ പോയപ്പോളും ഹൈദ്രാബാദിലെ ചൂടത്ത്‌ തന്റെ മാനവും കെട്ടിപിടിച്ച്‌ മുത്തു കാത്ത്‌ കാത്ത്‌ ഇരുപ്പായി. എന്നെങ്കിലും തന്റെ മാനേജർ സ്വയം വന്നു "നീ നാട്ടിൽ പൊക്കൊ" എന്നു പറയുന്ന ദിവസത്തിനായി. നീ എന്തടേയ്‌ ഇങ്ങനെ എന്ന്‌ അവനോട്‌ ചോദിച്ചാൽ ഒരു മറുപടി റെടി ആയിട്ടുണ്ട്‌ മുത്തുവിന്‌-"ഞാൻ എന്ത്‌ ചെയ്യാനെടേയ്‌". നീ ഒന്നും ചെയ്യണ്ടടേയ്‌.

ഇതിനിടയിൽ സ്വന്തം നാട്ടിലെ ജീവിതം മടുത്തു, എനിക്കും ബാങ്ക്ലൂർ വരണം എന്ന്‌ പറഞ്ഞ്‌ മൈമൂണ സ്ഥിരം കരയാറുണ്ട്‌. ബാങ്ക്ലൂരിലെ സ്ഥിതി നമ്മൾക്കല്ലെ അറിയൂ. ഐ.റ്റി. കമ്പനികളുടെയും ഷോപ്പിംഗ്‌ മാളുകളുടെയും ബാങ്ക്ലൂർ മാത്രമേ പലരും കണ്ടിട്ടുള്ളൂ. റ്റ്രാഫിക്‌ കുരുക്കുകളുടെയും പൊടി പടലങ്ങളുടേയും മറ്റൊരു ബാങ്ക്ലൂർ ഉണ്ടെന്ന് അവർക്ക്‌ അറിയില്ല. പിന്നെ എന്റെ താമസം രണ്ട്‌ രാക്ഷസന്മാരുടെ(രാജയും തോട്ടയും) കൂടെയും കൂടി ആയത്‌ കൊണ്ട്‌ പരമ സുഖം. തോട്ടയുടെ വക ഇടിയും, രാജയുടെ വക കളിയാക്കലും കൂടെ ആകുംബോൾ ഇവിടെ എനിക്ക്‌ ജീവിതം ആനന്ദകരം. എന്റെ ഓരൊ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കൽ ആണ്‌ തോട്ടയുടെ മെയിൻ പണി. ഞാൻ നെറ്റിൽ കേറുമ്പോൾ നെറ്റ്വർക്കിംഗ്‌ വഴി രഹസ്യങ്ങൾ ചോർത്തൽ ഇവന്റെ വിനോദങ്ങളിൽ ഒന്നാണ്‌. പ്രത്യേകിച്ച്‌ ഒരു രഹസ്യവും ഉണ്ടായിട്ടല്ല.

ഇനി ഒരുത്തൻ ഉണ്ട്‌. വല്ലപ്പോളുമെ അവൻ നമ്മുടെ വീട്ടിലെക്ക്‌ വരാറുള്ളൂ. പറഞ്ഞ്‌ വരുന്നത്‌ നമ്മുടെ രാജയെ കുറിച്ചാണ്‌. ഇടക്കിടക്ക്‌ അവൻ ഇവിടെയുള്ള ആന്റിയുടെ വീട്ടിൽ പോവും. ആന്റിയേയും കസിനേയും എന്നും കാണാൻ ഒന്നുമല്ല ഇവന്റെ പോക്ക്‌. രുചി ഉള്ള ഭക്ഷണം കഴിക്കാൻ മാത്രം. എന്തായാലും ഇപ്പൊളും കസിനെ കാണാൻ എന്നും പറഞ്ഞ്‌ എല്ലാ ആഴ്ച്ചയും രാജ മുങ്ങുന്നുണ്ട്‌. പിന്നെ ഇടക്കിടക്ക്‌ പല നാടുകളിൽ നിന്ന് അവന്റെ കസിൻസ്‌ ഇവിടെ വരും. അവരെ കൊണ്ടു കറങ്ങുന്നതും അവർക്ക്‌ കൂട്ടിരിക്കുന്ന്തും രാജയുടെ ജോലി തന്നെ ആണ്‌. അവസാനം എണ്ണം എടുത്തപ്പോൾ രാജയുടെ കസിൻസിന്റെ എണ്ണം 10150 ആണ്‌. പലപ്പോഴും ഞാനും തോട്ടയും ചിന്തിച്ചിട്ടുണ്ട്‌, രാജ ഇല്ലായിരുന്നെങ്കിൽ അവന്റെ കസിൻസൊക്കെ എങ്ങനെ ജീവിക്കുമായിരുന്നു.

ഞങ്ങളുടെ ഫ്ലാറ്റ്‌ ഒരു സാധാരണ ബാച്ചിലർ വീട്‌ പോലെ അല്ല. മദ്യത്തിന്റേയും സിഗററ്റിന്റേയും ഗന്ധം ഇല്ലാത്ത്‌ വളരെ അധികം വൃത്തി ഉള്ള ഒരു വീടാണ്‌ ഇത്‌. ഹോട്ടൽ ഭക്ഷണം കഴിച്ച്‌ മടുത്തപ്പോൾ, പതുക്കെ ഞങ്ങൾ സ്വയം പാചകം തുടങ്ങി. ആദ്യമൊക്കെ കുറച്ച്‌ കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ സ്വാധിഷ്ടമായ പല ആഹാരസാധനങ്ങളും ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ചു. ഇപ്പോൽ ഞങ്ങളുടെ മെനുവിൽ നമ്മുടെ കേരളത്തിന്റെ തനതായ ഭക്ഷണമായ 'പുട്ട്‌' മുതൽ നല്ല അടിപൊളി ചിക്കൻ കറി വരെ ഉണ്ട്‌. ഇതു വായിച്ച്‌ ആരും കൊതിപിടിച്ച്‌ ഞങ്ങളുടെ വീട്ടിലെക്ക്‌ വരണ്ട. കാരണം ഞങ്ങൾ അഥിതികൾക്ക്‌ ഒന്നും ഉണ്ടാക്കി കൊടുക്കാറില്ല.

ഇപ്പോൾ വീട്ടിൽ ഭയങ്കര ആഭയന്തര പ്രശ്നം നിലനിൽക്കുകയാണ്‌. പ്രശ്നത്തിന്‌ കാരണം 'റോക്ക്‌' സംഗീതവും 'അവാർഡ്‌' സിനിമകളും ആണ്‌. ഞാനും രാജയും 'റോക്ക്‌' പാട്ടുകൾ വെക്കുമ്പൊൾ തോട്ട അലറിക്കൊണ്ട്‌ വരും-'നിർത്തെടാാാാ'. കേരള സംസ്ക്കാരത്തിന്റെ കാവൽക്കാരനായി സ്വയം പ്രഖ്യാപിചിരിക്കുകയാണ്‌ തോട്ട. പിന്നെ ഉള്ളത്‌ 'അവാർഡ്‌' സിനിമ. ഇവിടെ പ്രശ്നക്കാരൻ ഞാൻ തന്നെ ആണ്‌. എനിക്ക്‌ ഇത്തരം സിനിമകൾ കാണുന്ന ഒരു സ്വഭാവം ഉണ്ട്‌. അങ്ങനെ ഞാൻ തോട്ടയെ കുറച്ച്‌ അറബി പടങ്ങളും ഇറാനിയൻ പടങ്ങളും ബോസ്നിയൻ പടങ്ങളും ഇരുത്തി കാണിച്ചു. അതിന്‌ ശേഷം ഞാൻ ഡി.വി.ഡി എടുത്താൽ അവൻ ഉടനെ സ്ഥലം കാലിയാക്കും.

അങ്ങനെ ഞങ്ങൾ ഇപ്പോൾ ഇവിടെ ഉല്ലാസകരമായ ജീവിതം നയിച്ച്‌ വരികയാണ്‌. എന്നാലും മുത്തുവും മൈമൂണയും ഇവിടെ ഇല്ലാത്തതിന്റെ കുറവുകൾ ഉണ്ട്‌. അത്‌ ഓഫീസ്‌ കമ്മ്യൂണിക്കേറ്റർ ഉള്ളത്‌ കൊണ്ട്‌ ഒരു പരിധി വരെ അട്ജസ്റ്റ്‌ ചെയ്തു പോകുന്നു. എന്നാലും ഞങ്ങൾ എല്ലാരും കൂടി ഉണ്ടായിരുന്ന ആ നല്ല നാളുകൾക്ക്‌ സമം ആവില്ല അതൊന്നും. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ എനിക്ക്‌ ജീവിതം ഇത്രയധികം ആനന്ദകരം ആവുമായിരുന്നില്ല എന്നുള്ള കാര്യം ഉറപ്പാണ്‌. കുറച്ചധികം 'മസാല' ചേർത്തിടുണ്ടെങ്കിലും, ഈ മൂന്ന്‌ അധ്യായം ഉള്ള കഥ അവർക്കുള്ള എന്റെ സ്നേഹോപകാരം ആയി ഞാൻ സമർപ്പിച്ച്‌ കൊള്ളുന്നു. തൽക്കാലം ഈ കഥ ഇവിടെ നിർത്തുന്നു. കുറച്ച്‌ നാളുകൾക്ക്‌ ശേഷം സംഭവ ബഹുലമായ മൂഹൂർത്തങ്ങളും കോറെ മസാലയും ആയി ഈ കഥ തുടരുന്നതാണ്‌.

അടിക്കുറിപ്പ്‌- ഇന്നലത്തെ കഥയക്ക്‌ കമന്റ്‌ ആയിട്ട്‌ 'തോട്ട' പോസ്റ്റ്‌ ചെയ്ത എന്റെ കഥകൾ 50% മസാല ആണെന്ന് അറിയിച്ച്‌ കൊള്ളുന്നു. എന്നാലും അവന്റെ സാഹിത്യ പാടവത്തെ പുകഴ്തത്താതെ വയ്യ. ശരത്ത്‌ പറഞ്ഞത്‌ പോലെ ഇവൻ 'മലയാള സാഹിത്യത്തിന്‌ പിറക്കാതെ പോയ ഒര്‌ ഉണ്ണി' തന്നെ. പിറക്കാതെ തന്നെ ഇത്രയും പാര വെച്ചു. ഇനി പിറന്നിരുന്നെങ്കിൽ എന്തായേനെ.

അടിക്കടിക്കുറിപ്പ്‌- ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. നാളെ എന്നെ ഈ ബ്ലോഗിൽ കണ്ടില്ലെങ്കിൽ ഉറപ്പിച്ചോളു, ഇവർ എന്നെ തല്ലി കൊന്നതാണെന്ന്.അടിയോടടിക്കുറിപ്പ്‌- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട്‌ ആ കടമ ഇപ്പോളെ തീർത്തതാണ്‌).

അടിയോടടിക്കുറിപ്പ്‌- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട്‌ ആ കടമ ഇപ്പോളെ തീർത്തതാണ്‌).

എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Wednesday, August 6, 2008

എന്റെ കൂട്ടുകാർ-അധ്യായം രണ്ട്‌

മൈസൂരിലെ ഇൻഫിയുടെ ഭീമാകാരമായ ക്യാമ്പസ്സിൽ പിന്നെ ഉള്ള നാല്‌ മാസം ഉത്സവം ആയിരുന്നു. സാമ്പിൾ വെടിക്കെട്ട്‌ എന്ന പോലെ മോട്യൂൽ ടെസ്റ്റിലെ പൊട്ടലും പൂര വെടിക്കെട്ട്‌ എന്ന പോലെ 'കോമ്പ്രി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെഗാ പരീക്ഷയിലെ പൊട്ടലും ഉത്സവം കൊഴുപ്പിച്ചു. ഇവിടെ വെച്ചാണ്‌ രാജ മടിയുടെ പുതിയ തലങ്ങൾ താണ്ടിയത്‌. മടി കാരണം രണ്ടും മൂന്നും ദിവ്സം വരെ ഇവൻ മുറിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്‌. വയർ കായുംബോൾ ഫോൺ എടുത്ത്‌ 'പിസ്സ' ഓടർ ചെയ്യും. ഇവനെപ്പോലത്തെ മടിയന്മാർക്കായി കണ്ടുപിടിച്ച ഈ ആഹാര സാധനം 'ടെലിവറി ബോയ്സ്‌' ഹോസ്റ്റൽ വാതിൽക്കൽ എത്തിക്കും. അങ്ങനെ അട ഇരിക്കുന്ന കോഴിയെപ്പോലെ അവൻ പലപ്പോഴും മുറിയിൽ തന്നെ കിടപ്പായി. ഞാൻ പക്ഷെ ആദ്യമൊക്കെ എന്നും ക്ലാസ്സിൽ പോകുമായിരുന്നു. 5 മിനുട്ട്‌ പഠിപ്പിക്കുന്നത്‌ നോക്കി ഇരിക്കും, പതിവ്‌ പോലെ ഒന്നും മനസ്സിലാവുന്നില്ല എന്ന്‌ കാണുംബോൾ പതുക്കെ ഞാൻ ഉറക്കം തുടങ്ങും. പിന്നെ രണ്ട്‌ മൂന്ന് മണിക്കൂർ മോണിട്ടറിന്റെ മറവിൽ സുഖമായ ഉറക്കം. ഒരിക്കൽ ഒര്‌ കലിപ്പ്‌ അമ്മച്ചി പഠിപ്പിക്കാൻ വന്നു. എന്റെ ഉറക്കം കണ്ട്‌ വന്ന് പറഞ്ഞു വേണമെങ്കിൽ ഹോസ്റ്റെലിൽ കിടന്ന് ഉറങ്ങണം, ഇത്‌ അതിനുല്ല സ്തലം അല്ല എന്ന്‌. അപ്പോളും ഉറക്കത്തിൽ ആയിരുന്ന ഞാൻ ഇത്‌ പിന്നീട്‌ ആരൊ പറഞ്ഞാണ്‌ അറിയുന്നത്‌. എന്തായാലും പിറ്റേന്ന് മുതൽ ഞാൻ അത്‌ ശിരസാവഹിച്ചു. ക്ലാസ്സിൽ പോകുന്നത്‌ ഞാൻ അങ്ങ്‌ നിർത്തി.
മൂന്ന് ദിവസത്തിൽ ഒരിക്കൽ പരീക്ഷ നടക്കുന്ന മൈസൂരിലെ ഒരു മുടക്കമില്ലത്ത ആചാരം ആയിരുന്നു മൈമൂണയുടെ കരച്ചിൽ. പരീക്ഷയുടെ തലേന്ന് വൈകിട്ട്‌ ആവുംബോൾ ഒരുവിധം എല്ലാം പഠിച്ച്‌ കഴിയുന്ന കക്ഷി രാത്രി ആവുംബോൾ റ്റെൻഷൻ അടിച്ച്‌ കരച്ചിൽ തുടങ്ങും. അപ്പോളും പഠിച്ച്‌ തുടങ്ങിയിട്ടില്ലാത്ത ബാക്കി ഞങ്ങൾ നാല്‌ പേരും രണ്ട്‌ കാൽ മൊണ്ടി ഒരു കാൽ മൊണ്ടിയേ കളിയാക്കി ചിരിക്കുന്ന പോലെ, അവളെ കളിയാക്കി ചിരിക്കുമായിരുന്നു. വയ്കുന്നേരവും രാത്രിയും എല്ലാം ഞങ്ങൾ 5 പേരും കൂടെ അറിഞ്ഞുകൂടാത്ത കളികളൊക്കെ കളിച്ച്‌ കഴിവുകേട്‌ തെളിയിക്കുന്ന തിരക്കിൽ ആയിരുന്നു. 'ബൗളിംഗ്‌', പൂൾ, ടെന്നീസ്‌ എന്നു വേണ്ട ഞങ്ങൾ കൈ വെച്ച്‌ കുളമാക്കാത്ത ഒറ്റ കളി പോലും അവിടെ ബാക്കി ഇല്ലായിരുന്നു. മൈസൂരിലെ മറ്റൊരു പ്രത്ത്യേകത ആയിരുന്നു "ഫുട്‌ പോയിസണിംഗ്‌" അതവ 'വയറ്റിളക്കം', 'വാൾ വെപ്പ്‌' തുടങ്ങിയ കല പരിപാടികൾ. കൂട്ടത്തിലെ എല്ലാവരും വയറ്റിന്‌ അസുഖം വന്ന് കിടപ്പായപ്പൊളും ആരോഗ്യവാനായി നടന്ന എന്റെ അഹങ്കാരം ചില്ലറ ഒന്നും അല്ലായിരുനു. വീട്ടിൽ വിളിച്ചും പിന്നെ വഴിയിൽ കാണുന്നോരോടുമൊക്കെ ഞാൻ എന്റെ ആരോഗ്യത്തെ കുറിച്ച്‌ വീമ്പിളക്കി. അതെല്ലാം പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഒരു മെഗാ വാൾ വെപ്പ്‌ മഹോൽസവം ഞാൻ നടത്തി. അന്ന് കറങ്ങി നിലത്ത്‌ വീണ എന്നെ 'തോട്ട' പ്രവീൺ പൊക്കി എടുത്തോണ്ട്‌ പൊയത്‌ നാട്ടുകാർ മൊത്തവും കണ്ടു. കുറച്ച്‌ നാളത്തേക്ക്‌ എന്റെ അഹങ്കാരത്തിന്‌ ഒരു ശമനം ഉണ്ടായി. ഇതിനിടയിൽ എല്ലാം തീറ്റിക്ക്‌ ഒരു കുറവും വരുത്താതെ നമ്മുടെ 'തോട്ട' എല്ലാ ഫുട്കോർട്ടുകളിലും ഓടി നടന്ന് വെട്ടിവിഴുങ്ങുന്നുണ്ടാരുന്നു. വയറ്റിൽ കൂടുതൽ സ്ഥലമുണ്ടാക്കി, കൂടുതൽ കഴിക്കാൻ വേണ്ടി അവൻ പലപ്പോഴും പാന്റിന്റെ ബക്കിൾ അഴിച്ചിട്ടിട്ടാണ്‌ കഴിച്ചിരുന്നത്‌. പരീക്ഷയും കളിയും വാൾ വെപ്പും കഴിഞ്ഞ്‌ ബാക്കി കിട്ടുന്ന നേരം ഞങ്ങൾ ഇൻഫോസിസിന്റെ 5-സ്റ്റാർ സൗകര്യങ്ങൾ ഉള്ള ഹോസ്റ്റൽ മുറിയിൽ ഇരുന്ന് ടിവി കണ്ടും ചീട്ട്‌ കളിച്ചും ചിലവഴിച്ചു.
അടികുറിപ്പ്പ്പ്‌- ഇന്നലെ വീട്ടിൽ ചെന്നപ്പോൾ രാജയുടെയും തോട്ടയുടെയും വക ആയി 35 ഇടി കിട്ടി. ഇന്ന് എത്ര ആണൊ എന്തോ.
അടിയടിക്കുറിപ്പ്‌- ഒരു ചെറിയ തിരുത്തൽ. മൈമൂണയുടെ പൊക്കം 2 ഇഞ്ച്‌ അല്ല. 2.1 ഇഞ്ച്‌ ആണ്‌. പൊക്കം കുറച്ച്‌ പരഞ്ഞതിന്‌ അവൾ ഇന്നലെ എന്നെ കൊല്ലും എന്ന് ഭീഷണി മുഴക്കിയതിനാൽ ആണ്‌ ഈ തിരുത്തൽ
എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Tuesday, August 5, 2008

എന്റെ കൂട്ടുകാർ-അധ്യായം ഒന്ന്‌

അതു ഒരു ഓണക്കാലം ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2003 ലെ ഓണം. ആ സമയത്താണ്‌ എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത്‌. എന്റെ മാത്രമല്ല, എന്റെ പ്രീയപ്പെട്ട നാല്‌ കൂട്ടുകാരുടേയും. സത്യം പറയാമല്ലൊ, അവർ അന്നൊന്നും എനിക്ക്‌ അത്ര പ്രീയപ്പെട്ടവർ ഒന്നും അല്ലായിരുന്നു. കേരലത്തിലെ സമരങ്ങൾക്കും അടിപിടിക്കും പേരുകേട്ട ശ്രീ ചിത്ര തിരുനാൾ കോളേജിൽ അണ്‌ ഞങ്ങൾ കണ്ടുമുട്ടുന്നത്‌.കൂട്ടത്തിൽ ആദ്യം പരിചയപ്പെട്ടത്‌ മുത്തുവിനെയാണ്‌. ഇന്നത്തെ പോലെ അന്നും അവൻ മാന്യൻ ആയിരുന്നു. ഞങ്ങൾ ഒരേ സ്കൂളിൽ ആണ്‌ പഠിച്ചതെങ്കിലും ഞങ്ങൽ തമ്മിൽ വല്ല്യ പരിചയം ഒന്നുമില്ലയിരുന്നു. തെളിച്ച്‌ പറഞ്ഞാൽ അവന്‌ എന്നെ അറിഞ്ഞൂടായിരുന്നു. എനിക്ക്‌ അവനെ അറിയാമായിരുന്നു. അവൻ ആളൊരു ബുജി ആയിരുന്നു. പഠിത്തത്തിൽ വല്ല്യ കിടിലം ഒന്നുമല്ലാത്ത ഞാനും എന്റെ കൂട്ടുകാരും സ്കൂൾ അസ്സംബ്ലിയിൽ പൊരിവെയിലത്ത്‌ ചാവാറായി നിൽക്കുംബോൾ സ്റ്റേജിന്റെ തണലിൽ നിന്ന്‌ ഒരു കൂതറ ചിരിയുമായി വന്ന്‌ സ്കൂൾ ഫസ്റ്റുകാരന്റെ മെടലും വാങ്ങി പോകുന്ന അവനെ ഞാൻ അക്കാലത്തു മനസ്സിൽ കൊറെ തെറി പറഞ്ഞിരുന്നു. കോളേജിൽ ആദ്യത്തെ ദിവസം ഞാൻ ഇരുന്ന ബെഞ്ചിന്റെ അങ്ങേ അറ്റത്ത്‌ ഈ ബുജി ആയിരുന്നു. ഞങ്ങളുടെ നടുക്ക്‌ ഇരുന്നവൻ ഞങ്ങൾ 2 പേരേയും അന്യോന്യം പരിചയപ്പെടുത്തി. കൊറച്ച്‌ നാളുകൾക്കകം ഞങ്ങൾ അടുത്ത കൂട്ടുകാരായി. അവൻ ബുജി ആണെങ്കിലും എന്നെ പോലെ സൽഗുണസമ്പന്നൻ ആയിരുന്നു. വായിനോട്ടം, തെറി വിളി മുതലായ സ്വഭാവ ഗുണങ്ങൽ ഉള്ളതു കൊണ്ടാണ്‌ അവനെ നോർമ്മൽ ബുജികളുടെ കൂട്ടത്തിൽ ഞാൻ കൂട്ടാത്തത്‌. തൽക്കാലം മാന്യനായ ബുജികുട്ടന്റെ കഥ അവിടെ നിൽക്കട്ടെ. അടുത്ത ആളെ പരിചയപ്പെടാം.

പേര്‌ രാജ. പേരിൽ മാത്രം രാജ. അന്നത്തെ പോലെ ഇന്നും അവൻ ഒന്നാം തരം പിച്ചക്കാരൻ തന്നെ. കോളേജിലെ ആദ്യ ദിവസത്തെ ആദ്യത്തെ പിരീഡ്‌ മുൻബെഞ്ചിൽ ഇപ്പൊ മല മറിച്ചുകളയും എന്നെ ഭാവത്തോടെ ഇരുന്ന പയ്യൻ. രണ്ടാമത്തെ പിരീഡ്‌ എന്തോ ഉൾവിളി ഉണ്ടായിട്ടെന്ന പോലെ നേരെ പിൻബെഞ്ചിലേക്ക്‌ അവൻ സ്വയം പ്രമോട്ട്‌ ചെയ്തു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. എന്നെ ഞാൻ അറിയാതെയും അറിഞ്ഞുകൊണ്ടും കളിയാക്കുക എന്നുള്ളത്‌ അവന്റെ പ്രധാന വിനോദം ആയിരുന്നു. ഈ വിനോദത്തിൽ പങ്കാളികളായ രണ്ടു പേരെ വഴിയെ പരിചയപ്പെടുത്തുന്നതാണ്‌. ഈ പറഞ്ഞ രാജ എന്ന ചെറുക്കനെ എനിക്ക്‌ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അഹങ്കാരിയും ചൊറിയനുമായ ഒരു അരോചക ജന്തു ആയിട്ടാണ്‌ ഞാൻ അവനെ കണ്ടിരുന്നത്‌. കോളേജിലെ ആദ്യ വർഷം അവൻ എനിക്കിട്ട പേരാണ്‌ 'ജോക്കർ'. അവൻ തന്നെ നല്ലോണം സഹായിച്ച്‌ ആ പേര്‌ പ്രശസ്തമായി. അതിലും പ്രശസ്തമായ ഒരു പേര്‌ അവൻ തന്നെ ഭാവിയിൽ എനിക്ക്‌ ഇടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും അന്നു കരുതിയില്ല. കുഴിമടിയനായ അവൻ മടി കണ്ടുപിടിച്ചത്‌ താനാണെന്ന്‌ സ്വയം പറയാറുണ്ട്‌.

അടുത്തതായി ഞാൻ പരിചയപ്പെടുത്താൻ പോകുന്ന താരത്തിന്‌ നിർഭാഗ്യവശാൽ എന്റെ അതെ പേരാണ്‌-പ്രവീൺ. 'തോട്ട' എന്ന പേരിൽ ആണ്‌ ഇവൻ കൂടുതൽ പ്രശസ്തനായത്‌. അവന്റെ നീണ്ട ശരീരപ്രകൃതം തന്നെയാണ്‌ ആ പേര്‌ വീഴാൻ കാരണം. ആദ്യം കണ്ടപ്പോൾ ഇവൻ ഒരു മാന്യൻ ആണെന്ന്‌ ഞാൻ തെറ്റിധരിച്ചു. ഇവനും എനിക്കു ഭാവിയിൽ ഒരു പാര ആകുമെന്ന്‌ അന്നു ഞാൻ കരുതിയില്ല. പിൻബെഞ്ചിൽ ഇരുന്ന്‌ എന്നെ കളിയാക്കുമായിരുന്ന രാജയ്ക്ക്‌ ഇവൻ ആയിരുന്നു കൂട്ട്‌. ഞങ്ങളുടെ കൂട്ടത്തിൽ ഒരു 'പ്രാക്റ്റിക്കൽ' ചിന്താഗതി ഉള്ള ഒരുത്തൻ ആണ്‌ 'തോട്ട'. തീറ്റിക്കും ഉറക്കത്തിനും ഇവൻ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. ലോകത്ത്‌ ഏറ്റവും കൂടുതൽ കോഴികളെ കൂട്ടക്കൊല ചെയ്തതിന്‌ ഉള്ള ഗിന്നസ്സ്‌ റെക്കൊർഡ്‌ ഇപ്പോൾ ഇവന്റെ പേരിലാണ്‌. വെജിറ്റേറിയൻ ആഹാരം കഴിച്ചാൽ വയറ്റിന്‌ അസുഖം പിടിക്കുന്ന ഒരേ ഒരു വ്യക്തിയും ഇവൻ തന്നെ.
അല്ല,ഇതു വരെ കഥയിലെ സൂപ്പർ താരത്തെ പരിചയപ്പെടുത്തിയില്ലല്ലൊ. പേര്‌ മൈമൂണ. സൂപ്പർ താരത്തിന്റെ പൊക്കം 2 ഇഞ്ച്‌, നമ്മുടെ ഉണ്ടപക്ക്രുവിനേക്കൾ വെറും ഒരിഞ്ച്‌ കുറവ്‌, പക്ഷെ മനസ്സിൽ വിചാരം അമിതാഭ്‌ ബച്ചന്റെ പൊക്കം ആണെന്നാണ്‌. കയ്യിലിരിപ്പോ, അതിനും അപ്പുറം. മൂക്കിന്റെ തുംബത്ത്‌ ദേഷ്യം. ആ ദേഷ്യത്തിന്‌ ഇര ആവാൻ ഭാഗ്യം നിങ്ങളക്ക്‌ ലഭിക്കുകയാണെങ്ങിൽ അപ്പോളെ ഉറപ്പിച്ചോളു അതു നിങ്ങളുടെ അവസാനം ആണെന്ന്‌. ആ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയ്ക്ക്‌ ഒരു മുന്നറിയിപ്പ്‌ തന്നു എന്നേ ഉള്ളു. ആൺകുട്ടികളേക്കാൾ നല്ലോണം ചവിട്ടും അടിയും നൽകാൻ ഉള്ള കഴിവുണ്ട്‌ ഈ 2 ഇഞ്ച്‌ പൊക്കക്കാരിക്ക്‌. 'മട്രിക്സ്‌' സിനിമയിലെ നായികയെ പറന്ന് ചവിട്ടാൻ ഉള്ള വിദ്യ പഠിപ്പിച്ചത്‌ മൈമൂണ ആണെന്നാണ്‌ ഒരു പേരു വെളിപ്പെടുത്താൻ താൽപ്പര്യം ഇല്ലാത്ത പത്രക്കാരൻ പറഞ്ഞത്‌. വേറൊന്നും കൊണ്ടല്ല പേര്‌ വെളിപ്പെടുത്താത്തത്‌, ചവിട്ടു കൊള്ളും എന്ന്‌ പേടിച്ചിട്ടാ. ഇങ്ങനെയൊക്കെ ആണെങ്കിലും, ചെറിയ ഒരു കാര്യം മതി ഇവൾ 'ടെസ്പ്‌' ആയി കരയാൻ. പിന്നെ ഒന്നു ചിരിച്ച്‌ കാണണമെങ്കിൽ ഒന്നുകിൽ നമ്മൾ ആരെങ്കിലും കരയണം, അല്ലെങ്ങിൽ അഞ്ച്‌ രൂപയുടെ ഏതെങ്കിലും പുഴു കയറിയ ചോക്ക്ലേറ്റ്‌ വാങ്ങി കൊടുത്താലും മതി.

കോളേജിലെ ഒന്നാം വർഷം ഇവരെല്ലാം ഒത്ത്‌ അടിച്ച്‌ പൊളിച്ച്‌ കടന്ന് പോയി. പിന്നെയുള്ള മൂന്ന് വർഷം ഞാനും രാജയും അടിച്ച്‌ പൊളിച്ചും ബാക്കി ഉള്ള മൂന്ന് പേർ പഠിച്ച്‌ മരിച്ചും കഴിച്ചു കൂട്ടി. ഇതിന്‌ കാരണം ഞാനും രാജയും മെക്കാനിക്കൽ എഞ്ചിനിയറിങ്ങും ബാക്കി ഉള്ളവർ എലക്റ്റ്രൊനിക്സ്‌ പഠിച്ചതും തന്നെയാണ്‌. ഞങ്ങൾ ക്ലാസ്മുറി ഉറക്കമുറിയും വരാന്ത കളിക്കളവുമാക്കിയപ്പോൾ, അവർ 1,0,0,1,1,0 എന്നൊക്കെ എഴുതി തല പുകയ്ക്കുകയായിരുന്നു. മെക്കാനിക്കൽ ചരിത്രം പറഞ്ഞ്‌ തുടങ്ങിയാൽ ഒരു പുസ്തകം എഴുതാൻ ഉള്ളത്ത്രയുണ്ട്‌. അതുകൊണ്ട്‌, അത്‌ പിന്നൊരിക്കൽ ആവാം. പൂർവികരുടെ പുണ്യം കൊണ്ടാണൊ എന്തോ, കാര്യമായി ഒന്നും പഠിക്കാതെ ഇരുന്നിട്ടും ഞങ്ങൾ എല്ലാം എഞ്ചിനിയർമ്മാരായി. അങ്ങനെ നാല്‌ നീണ്ട വർഷങ്ങൽക്ക്‌ ശേഷം ഞങ്ങൾ കലാലയത്തിനൊട്‌ വിട പറഞ്ഞു. ഒരായിരം പകൽക്കിനാവുകളുമായി ഇൻഫോസിസിന്റെ പടിക്കൽ എത്തുബൊൾ ഞാൻ അറിഞ്ഞില്ല ഈ 4 പേരും എനിക്ക്‌ പാരയുമായി ഇവിടെയും കാണും എന്ന്‌.
എന്ന് നിങ്ങളുടെ ഇതിഹാസൻ

Sunday, July 13, 2008

കട്ട കലിപ്പ്‌


ഇതു ഒരു മഞ്ഞ്‌ കട്ട അല്ല. ഇത്‌ ഒരു പഞ്ഞിക്കെട്ടല്ല. ഇത്‌ വെള്ള പൂശിയ കരിങ്കല്ലും അല്ല. എങ്ങിൽ പിന്നെ ഇതെന്താണ്‌? ഇതാണ്‌ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാൻ ഞങ്ങൾ അടുത്തുള്ള മലയാളികളുടെ കടയിൽ നിന്ന്‌ വാങ്ങിയ ദോശമാവ്‌. അതെ, വെള്ളം പൊലെ ഇരുന്ന ആ ദോശമാവ്‌ തന്നെയാണു കരിങ്കല്ല്‌ പോലെ അടുപ്പത്ത്‌ ഇരിക്കുന്നത്‌. കണ്ടാൽ തന്നെ അറിഞ്ഞൂടെ എന്തു മാത്രം കഷ്ടപ്പെട്ടു കാണും ഞങ്ങൾ ഇതു ഇങ്ങനെ ഒപ്പിച്ച്‌ എടുക്കാൻ എന്ന്‌.
സംഭവം ഇങ്ങനെ. തലേന്ന്‌ വാങ്ങിയ ദോശമാവ്‌ ഞങ്ങൾ നേരെ കൊണ്ടു വന്ന്‌ ഫ്രിട്ജിൽ വെച്ചു. പക്ഷെ സാധനം വെച്ചത്‌ ഫ്രീസറിൽ ആയിരുന്നു. അതും കൂടാതെ കൂട്ടത്തിൽ ഒരു മണ്ടൻ ഫ്രീസർ മാക്സിമം ആക്കി വെച്ചു. പിന്നെ പറയണ്ടല്ലൊ പൂരം. പിറ്റേന്ന്‌ വൈകീട്ട്‌ വിശന്ന്‌ വലഞ്ഞ്‌ വന്നു ദോശ ഉണ്ടാക്കാൻ വെണ്ടി ഫ്രിട്ജ്‌ തുറന്ന്‌ നോക്കിയ ഞങ്ങൾ ഞെട്ടി തെറിച്ചു. ദേ ഇരിക്കുന്നു കല്ലു പോലെ ഞങ്ങളുടെ ദോശമാവ്‌. അതുകൊണ്ട്‌ ഒരാളെ വേണമെങ്കിലും എറിഞ്ഞ്‌ കൊല്ലാം.ഇനി ഇപ്പൊ എന്തു ചെയ്യാൻ. പിന്നെ ഒന്നും നൊക്കിയില്ല. കത്തി എടുത്തു ഞാൻ. തെറ്റിധരിക്കണ്ട, മാവ്‌ ഫ്രീസറിൽ വെച്ചവനെ കുത്തി മലർത്താൻ ഒന്നുമല്ല. ആ മാവ്‌ അതിന്റെ കവർ മുറിച്ച്‌ പുറത്തെടുക്കാൻ വെണ്ടി മാത്രം ആണ്‌ ഈ കത്തി. വെളുത്ത്‌ തുടുത്ത്‌ കല്ല്‌ പൊലെ ഇരിക്കുന്ന അതെടുത്ത്‌ നേരെ അടുപ്പത്ത്‌ കേറ്റി. ഗ്യാസ്‌ കത്തിച്ച്‌ ചൂടാക്കാനും തുടങ്ങി. കുറച്ച്‌ നേരം നോക്കിയിട്ടും അതു ഉരുകുന്നില്ല. വീണ്ടും ക്ഷമയോടെ വിശക്കുന്ന വയറുമായി ഞങ്ങൾ നിന്നു. വിശപ്പു കാരണം വയറ്‌ കരിയുന്ന ഒരു സുഗന്ധം വരുന്നുണ്ടായിരുന്നു. അല്ല, അത്‌ വയറ്‌ കരിയുന്ന സുഗന്ധം ആയിരുന്നില്ല. ഉരുക്കാൻ വേണ്ടി അടുപ്പത്ത്‌ വെച്ച മാവ്‌ കരിയുന്നതായിരുന്നു. അങ്ങനെ അന്നു രാത്രി ഹോട്ടെലിലെ മനം മടുപ്പിക്കുന്ന ഭക്ഷണം കഴിച്ച്‌ വയറ്‌ നിറക്കെണ്ട ഗതികേടു ഞങ്ങൾക്കുണ്ടായി.
അടിക്കുറിപ്പ്‌ - ആ പടത്തിൽ കാണുന്നത്‌ കവറിൽ ഇരിക്കുന്ന മാവല്ല. കവറിൽ നിന്ന്‌ പുറത്തെടുത്ത മാവാണ്‌.

എന്ന്‌ നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Thursday, July 3, 2008

സാമൂഹ്യപാഠം-reloaded


ഒരു ഏഴാം ക്ലാസ്‌ പാഠപുസ്തകം ആണ്‌ ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സംസാരവിഷയം. ഏഴാം ക്ലാസ്സുകാരന്‌ വേണ്ടി അടി ഉണ്ടക്കുന്നതോ, എഴുപതു കഴിഞ്ഞ കിളവന്മാരും ഏഴാം ക്ലാസ്സിൽ ഏഴു തവണ തോറ്റ യുവനേതാക്കളും. ഇവർക്കൊന്നും വേറെ പണിയില്ലേ. ഇല്ല, എന്നുള്ളതാണു സത്യം. അതു മാത്രം അല്ല, ബാക്കി ഉള്ളവർക്ക്‌ പണി ഉണ്ടാക്കുകയും ചെയ്യും ഇവരെല്ലാം ചേർന്ന്‌. രാവിലെ ആവുമ്പോളേക്കും ഇവറ്റകൾ റോഡിലൊട്ട്‌ ഇറങ്ങും. വിളിച്ച്‌ വിളിച്ച്‌ തേഞ്ഞ മുദ്രാവാക്ക്യങ്ങൾ വീണ്ടും വിളിച്ച്‌ മനുഷ്യനെ ബോറടിപ്പിക്കുന്നതും പോരാഞ്ഞ്‌ കണ്ണിൽ കണ്ടതൊക്കെ തല്ലി തകർക്കുകയും ചെയ്യുന്നു.
അല്ല, ഒന്നു ചോദിച്ചോട്ടെ, എന്തിനാ ഇതൊക്കെ? വിവാദമായ ആ പുസ്തകത്തിലെ വിവാദപരമായ ആ ഭാഗങ്ങൾ ഇന്നലെ ഞാൻ കാണാൻ ഇടയായി. അതിൽ പറഞ്ഞിരിക്കുന്നതിൽ മതത്തെ അധിക്ഷേപിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. മതം ഒരോരുത്തരും അവന്റെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ തിരഞ്ഞെടുക്കട്ടെ എന്നതാണ്‌ അതിലെ ഒരു പാഠഭാഗത്തിന്റെ അന്തസത്ത. ഈ പാഠത്തിലെ കുട്ടിയുടെ അച്ചൻ മുസ്ലീമും അമ്മ ഹിന്ദുവും ആണ്‌. മകനെ സ്കൂളിൽ ചേർക്കുമ്പോൾ അവർ അവന്റെ മതവും ജാതിയും ഫാറത്തിൽ പൂരിപ്പിക്കണ്ട എന്ന് തീരുമാനിക്കുന്നു. അവൻ വേണമെന്ന് തോന്നുമ്പൊൾ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നു അവർ പറയുന്നു. ഇതിൽ എവിടെയെങ്കിലും നിങ്ങൾക്ക്‌ എന്തെങ്കിലും തെറ്റ്‌ ഉണ്ടെന്ന് തോന്നിയൊ. അങ്ങനെ തൊന്നിയെങ്കിൽ പിന്നെ നിങ്ങളെ മനുഷ്യൻ എന്ന ഗണത്തിൽ പെടുത്താൻ പറ്റില്ല. നിങ്ങൾക്കും ആ സമരം ചെയ്യുന്ന അന്ധന്മാരുടെ കൂടെ കൂടാം.

ഇതിനെതിരെ കുറെ പള്ളികൾ ഇടയ ലേഖനം ഇറക്കുകയും, NSS പ്രധിഷേധിക്കുകയും ഒക്കെ ചെയ്തു. പള്ളികളിൽ ഇന്നു കുർബാനയെക്കാളും കുംബസാരത്തിനേക്കാലും ഒക്കെ കൂടുതലായി സംഭവിക്കുന്ന ഒരു കാര്യമാണു ഇടയ ലേഖനം വായിക്കൽ. പ്രാർഥനാലയങ്ങൾ എന്ന പഴയ സ്ഥിതിയിൽ നിന്നു മാറി ഇപ്പൊ പള്ളികളും അംബലങ്ങളും സമരാഹ്വാനങ്ങളുടെയും യുദ്ധ പ്രഖ്യാപനങ്ങളുടെയും കളിക്കളം ആയിരിക്കുകയാണ്‌. പാവം ഏഴാം ക്ലാസ്സുകാരൻ ഇതൊന്നും അറിയാതെ അന്തം വിട്ടിരിക്കുന്നു.

മതവിദ്വേഷം എന്ന വിഷത്തിന്റെ വിത്ത്‌ ഈ കുഞ്ഞു മനസ്സുകളിൽ വളരാതെ നോക്കെണ്ടതു നമ്മുടെ കടമയാണ്‌. അതിന്‌ ഇത്തരം പാഠങ്ങൽ വളരെ അധികം ഉപകരിക്കും. ഇങ്ങനെ ഉള്ള പുതിയ പരിഷ്ക്കാരങ്ങളെ രണ്ട്‌ കയ്യും നീട്ടി സ്വീകരിക്കുന്നതിനു പകരം സമരം ചെയ്യാൻ ഇറങ്ങുന്ന നമ്മുടെ മത-രാഷ്ട്രീയ നേതാക്കളെ ഒന്നാം ക്ലാസ്സ്‌ തൊട്ട്‌ ഒന്നേന്ന്‌ സാമൂഹ്യപാഠം പഠിപ്പിക്കേണ്ടി ഇരിക്കുന്നു.

നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Sunday, June 29, 2008

ശാന്തം, വിനയം, മനോഹരം


ഇനി ഇതും കൂടയെ ബാക്കി ഉണ്ടായിരുന്നുള്ളു. അഹങ്കാരത്തിനു കണ്ണും മൂക്കും വെച്ചു അതിനു ശ്രീശാന്ത്‌ എന്നു പേരും ഇട്ടു ക്രിക്കറ്റ്‌ കളിക്കാൻ വിട്ടിരിക്കുവാണു പയ്യന്റെ വീട്ടുകാർ. കളിയേക്കാൾ പണ്ടേ പയ്യനു താൽപര്യം 'കലിപ്പ്‌' ഉണ്ടാക്കൽ ആണു. വന്നു കേറിയപ്പൊളെ രഞ്ചി ട്രോഫിയിൽ സാക്ഷാൽ സച്ചിനെ ചെറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ച വീരൻ ആണു നമ്മുടെ താരം. പക്ഷെ സച്ചിൻ പേടിച്ചില്ല എന്നു മാത്രമല്ല പയ്യനു ഒരു താക്കീതും കൊടുത്തു. പക്ഷെ പട്ടിയുടെ വാൽ പോലെ വളഞ്ഞ വഴിയിലൂടെ തന്നെ ഗോപുമോൻ പോയി. അങ്ങനെ അവസാനം ഒരു രാത്രി അടിയും കിട്ടി. അഞ്ചാം ക്ലാസുകാരനെ പോലെ കരഞ്ഞു മൂക്കള ഒലിപ്പിച്ചു നിൽക്കുന്ന ഗോപുവിനെ നോക്കി ലോകം ആർത്തു ചിരിച്ചു. ടഫ്‌ ഗയ്‌ എന്നുള്ള പയ്യന്റെ ഇമേജ്‌ മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ പോലെ ഇടിഞ്ഞു വീണു. അവനെ എല്ലാരും ക്രൈ ബേബി എന്നും അമൂൽ ബേബി എന്നും ഒക്കെ വിളിച്ചു കളിയാക്കി. പിന്നീടുള്ള കളികളിൽ നന്നായി കളിച്ചപ്പോളും അതു സർദ്ദാറിന്റെ അടിയുടെ ഗുണം ആണെന്നു എല്ലാവരും പറഞ്ഞു. കളിക്കളത്തിലെ പുലിക്കുട്ടി പെട്ടെന്നു പൂച്ചകുട്ടി ആയി മാറി. പണ്ടത്തെ കലിപ്പ്‌ നോട്ടം എങ്ങോ മാഞ്ഞു പോയി. വിനയത്തിന്റെ ചിഹ്നം ആയി ഒരു ചിരി ആ മുഖത്തു തെളിഞ്ഞു കാണാൻ തുടങ്ങി.അപ്പൊ നമ്മൾ എല്ലാം കരുതി പയ്യൻ നന്നായി എന്നു.

അങ്ങനെ അങ്ങു തറപ്പിച്ചു പറയാൻ വരട്ടെ. ഇന്നലത്തെ ബാംഗ്ലൂർ ടൈംസിലെ പയ്യന്റെ ഇന്റർവ്യൂ കണ്ടവരാരും അങ്ങനെ പറയില്ല. എന്താണു സംഭവം എന്നല്ലേ. പയ്യനു ബോളീവുഡിൽ അഭിനയിക്കണ്ട പക്ഷെ ഹോളീവുഡിൽ അഭിനയിക്കാം എന്നു. ഇങ്ങനെ പറയാൻ കാരണവും ഉണ്ടു. പയ്യന്റെ സ്വന്തം വാക്കുകളിൽ- "കഴിവുണ്ടെങ്കിൽ അതു ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്‌". കുറ്റം പറയാൻ പറ്റില്ല. പറഞ്ഞതു ശെരിയല്ലെ. പയ്യന്റെ എളിമ പ്രശംസനീയം തന്നെ. ഗോപുവിന്റെ കൂട്ടുകാരൻ സിനിമ ഉണ്ടാക്കുന്നതു പഠിക്കാൻ ആസ്റ്റ്രേലിയയിൽ പോയിരിക്കുവാണു. തിരിച്ചു വന്നു ഒരു ഹോളീവുട്‌ പടം പിടിക്കുമ്പൊൾ നമ്മുടെ താരത്തിനെ നായകൻ ആക്കും എന്നാണു താരം പറയുന്നതു. ഇതിൽ എത്ര മാത്രം ശെരി ഉണ്ടെന്നു നമുക്കറിയില്ല. പണ്ടു ബോളീവുട്‌ സുന്ദരി പ്രീയങ്ക ചോപ്ര ഗോപുമൊനുമായി പ്രണയത്തിൽ ആണെന്നും സുന്ദരനായ ശ്രീയെ നായകനാക്കാൻ സിനിമാക്കാർ ക്യൂ നിൽക്കുവണെന്നുമുള്ള അഭ്യൂഹങ്ങൾ സ്വയം അടിച്ചിറക്കിയ മഹാന്റെ വാക്കുകൾ നമ്മൾ എങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കും. ഇനിയും ഉണ്ടു പയ്യന്റെ വിനയം കലർന്ന ടയലോഗുകൾ. സ്പൊർട്സ്‌ സൈക്കോളജിയിൽ ഡിഗ്രി ഉള്ള തനിക്കു ഒരു സ്പൊർട്സ്‌ അക്കാഡമി തുടങ്ങാൻ പ്ലാൻ ഉണ്ടെന്നു പയ്യൻ പറയുന്നു. ഇതു പറഞ്ഞതു തനിക്കു ഡിഗ്രി ഉള്ള കാര്യം ബാക്കി ഉള്ളവരെ അറിയിക്കാൻ ആണെന്നു നിങ്ങൾ തെറ്റിധരിക്കരുത്‌. പിന്നെയും ഉണ്ട്‌ പയലിന്റെ തേന്മൊഴികൾ. കൊച്ചിയേക്കാൾ ബാംഗ്ലൂർ ആണ്‌ തനിക്ക്‌ സ്വന്തം നാടായി തോന്നുന്നത്‌ എന്നും പറഞ്ഞു ഗോപു. ഇനി ഹോളീവുടിലൊക്കെ പോകുമ്പൊൾ അതും സ്വന്തം നാട്‌ ആക്കുമൊ എന്തൊ. എന്തായാലും ഗോപു അടുത്തൊന്നും നന്നാവുന്ന ലക്ഷണം ഇല്ല.

ലേറ്റെസ്റ്റ്‌ ന്യൂസ്‌-ഗോപു മോന്‌ ബഞ്ചീ ജംബിംഗ്‌ ഭയങ്കര ഇഷ്ടമാണു. 30,000 അടി പൊക്കത്തിൽ നിന്നു ഒരിക്കൽ ചാടി എന്നാണു പയ്യൻ അവകാശപ്പെടുന്നത്‌. ഇതു കേട്ടു ചില സംശയങ്ങൾ തോന്നിയ ഞാൻ ഇന്റർന്നെറ്റിൽ ഒരു ചെറിയ ഗവേശണം നടത്തി. അപ്പൊൾ അല്ലെ ഞെട്ടിക്കുന്ന ആ സത്യം ഞാൻ അറിഞ്ഞത്‌. എവെറെസ്ട്‌ കൊടുമുടിയുടെ ഉയരം വെരും 29,000 അടി. ബഞ്ചീ ജംബിങ്ങിലെ ലോക റെക്കോർട്‌ ആണെങ്കിൽ 1000 അടിയിൽ താഴെ. നമ്മ്മുടെ അഭിമാന താരം ചാടിയതോ 30,000 അടി. സമ്മതിച്ചൂ കൊടുത്തേ പറ്റൂ, ഈ അപാര കഴിവ്‌.
നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Wednesday, June 25, 2008

പതിനൊന്നാം അവതാരം

ഇതു കദന കഥ അല്ല. ഇതു ഒരു കലിപ്പ്‌ കഥ അല്ല. പക്ഷെ ഇതു ഒരു കലിപ്പിന്റെ കഥ ആണ്‌. കൂടാതെ ഇതു ഒരു റിയൽ സ്റ്റോറിയും ആണ്‌. ഇതിലെ പ്രധാന കഥാപാത്രങ്ങൾ ഞാനും പിന്നെ പേര്‌ വെളിപ്പെടുത്തരുത്‌ എന്നു പ്രത്യേകം അഭ്യർത്തിച്ച എന്റെ ഒരു കൂട്ടുകാരനും ആണ്‌. അവൻ ഇത്രയും പറഞ്ഞ സ്ഥിതിക്കു ഞാൻ പേരു വെളിപ്പെടുത്തുന്നില്ല. ഒരു ക്ലൂ മാത്രം തരാം. കണ്ടുപിടിക്കാൻ കുറച്ചു പാടാണ്‌. എന്നാലും എല്ലാരും സുഹ്രുത്തിന്റെ പേര്‌ ഒന്നു കണ്ടുപിടിക്കാൻ ശ്രമിച്ചു നൊക്കുക. അവന്റെ പേരിന്റെ ആദ്യ ഭാഗം അരഞ്ഞാണതിലും രണ്ടാമത്തെ ഭാഗം ഗോവിന്ദയിലും ഉണ്ട്‌. ഇനിയും മനസ്സിലായില്ലെങ്കിൽ
[(അരഞ്ഞാണം-ഞ്ഞാണം=അര)+(ഗോവിന്ദ-ഗോ=വിന്ദ്‌)]=അരവിന്ദ്‌.
കണക്കിൽ മോശം ആയവർ അതു വായിച്ച്‌ എന്നെ നല്ലവണ്ണം തെറി പറഞ്ഞു കാണും.

എന്തായലും ഇനി സംഭവത്തിലെക്കു കടക്കാം.
സമയം-ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണി.
സ്ഥലം-ബാങ്ക്ലൂർ മാറത്തഹള്ളി, ഇന്നൊവേറ്റീവ്‌ മൾട്ടിപ്ലക്സിനു സമീപം.

ഉലകനായകൻ കമൽ ഹാസന്റെ പുതിയ പടം 'ദശാവതാരം' കാണാൻ ഇറങ്ങിയതാണു ഞങ്ങൾ നാല്‌ അവതാരങ്ങളും കൂടി- ഞാനും, മെൽപറഞ്ഞ അരഞ്ഞാണതിലെ ഞാൺ കളഞ്ഞു പോയ അരവിന്ദും നിതിനും പിന്നെ മണ്ടൻ സോനൂപും. അവധി ദിവസങ്ങളിലെ തിരക്കു പേടിച്ചു നേരത്തെ ടിക്കറ്റ്‌ ഒക്കെ ബുക്ക്‌ ചെയ്തു സെറ്റപ്പ്‌ ആക്കിയിട്ടാണു ഞങ്ങളുടെ പോക്ക്‌. ഇവിടുതെ തീയറ്ററിൽ സിനിമ കാണണമെങ്ങിൽ കാണം വിൽക്കെണ്ടി വരും എന്നുള്ളതു ഒരു വസ്തുത ആണ്‌. കഴിഞ്ഞ വർഷം വരെ അഞ്ച്‌ രൂപ കൂടുതൽ കൊടുത്തു നാൽപ്പതു രൂപയ്ക്കു ബാൽകണിയിൽ ഇരുന്നു പടം കാണുന്നതു ഒരു ലക്ഷ്വറി ആയി കണ്ടിരുന്ന നാല്‌ അണക്കു വകയില്ലാതിരുന്ന പിച്ചക്കാരന്മാർ ഇന്നു മൾറ്റിപ്ലക്സിൽ ഇരുന്നൂറ്‌ രൂപ കൊടുത്താണു പടം കാണുന്നത്‌. ഇതു കേട്ടു നിങ്ങൾ തെറ്റിധരിക്കരുത്‌. ഞങ്ങളൊക്കെ ഇപ്പോഴും പിച്ചക്കാർ തന്നെ. കൊറച്ച്‌ മാന്യത കൂടിയ റ്റൈയൊക്കെ കെട്ടി നടക്കുന്ന സോഫ്റ്റ്‌വെയർ പിച്ചക്കാർ ആയി അപ്ഗ്രയ്ഡ്‌ ചെയ്തു എന്ന്‌ മാത്രം.

അങ്ങനെ ഞങ്ങൾ രണ്ട്‌ ബൈക്കുകളിലായി മൾട്ടിപ്ലക്സിനു അടുത്ത്‌ എത്താറായി. പെട്ടെന്ന്‌, ഞാനും അരവിന്ദും സഞ്ചരിച്ചിരുന്ന ബൈക്കിനു മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ചുവന്ന ആക്റ്റിവ ഇടത്തേക്കു തിരിച്ചു. ഞാൻ അതിൽ ഇടിക്കാതെ കഷ്ടിച്ചു കടന്നു പൊയി. സ്വാഭാവികമായും മനസ്സിൽ ആ തലതിരിഞ്ഞവന്റെ വീട്ടുകാരെ നാല്‌ ചീത്തയും പറഞ്ഞു ഞാൻ ബൈക്‌ ഓടിച്ചു പോയി. പിന്നിലിരുന്ന അരവിന്ദ്‌ "എവിടെ ചാവാൻ പൊണുവ്വ" എന്നു അർത്ഥം വരുന്ന എന്തൊ ഒരു ആങ്ങ്യം അങ്ങേരെ കൈ കൊണ്ടു കാണിച്ചു. അത്‌ അവൻ എന്റെ നേർക്കു കാണിക്കുന്നതായിരുന്നു ഉചിതം എന്നു ഞാൻ കൊറച്ച്‌ കഴിഞ്ഞപ്പൊൾ മനസ്സിലാക്കി. ആക്റ്റിവ ഓടിച്ചിരുന്ന ആൾക്കു അരവിന്ദിന്റെ കഥകളി അത്ര പിടിച്ച മട്ടില്ല. നല്ല സൈസ്‌ ഉള്ള രണ്ടെണ്ണം ആണ്‌ ആക്റ്റിവയിൽ. വണ്ടി ഓടിച്ചിരുന്ന അണ്ണനെ കണ്ടാൽ കന്നട പടത്തിലെ ഭയാനകന്മാരായ വില്ലന്മാരിൽ ഒരാൾ ആണെന്നെ പരയൂ. എതായാലും അണ്ണൻ ആക്റ്റിവയിൽ ഞങ്ങടെ പുറകെ വെച്ച്‌ പിടിക്കുന്നുണ്ട്‌. ഇടക്കു 'നിർത്തെട' എന്നു അർത്ഥം വരുന്ന പോലെ എന്തൊ അങ്ങേരു വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഞാൻ അതു അത്ര സീരിയസ്‌ ആയി എടുത്തില്ല. അപ്പൊളെക്കും ഞങ്ങൾ മൾടിപ്ലക്സിന്റെ ഗേറ്റിൽ എത്തിയിരുന്നു. ഞാൻ പതുക്കെ വണ്ടി അകതെക്കു കയറ്റാൻ തിരിച്ചു. അപ്പൊൾ പെട്ടെന്നു പിന്നിൽ നിന്ന്‌ ഒരു ശബ്ദം-"പെട്ടെന്നു വിടട. കലിപ്പായി. അങ്ങേരു എന്റെ ഷർട്ടിൽ പിടിച്ചു".

ഞാൻ മൾടിപ്ലക്സ്‌ കോമ്പൗണ്ടിലെക്കു കത്തിച്ചു വിട്ടു.പുറകെ ആക്റ്റിവയിലെ രണ്ടു ജീവൻട്ടോൺ അണ്ണന്മാരും. മൾടിപ്ലക്സിന്റെ നേരെ മുന്നിൽ വെച്ചു ഞങ്ങൾ കെണിയിൽ അകപ്പെട്ടു. ദേ ഞങ്ങളുടെ നേർക്കു പാഞ്ഞു വരുന്നു വണ്ടി ഓടിച്ചിരുന്ന അണ്ണൻ. വന്നതും അരവിന്ദിന്റെ നേർക്കു കൈയ്യോങ്ങി അങ്ങേരു എന്തൊക്കെയൊ ദേഷ്യപ്പെട്ടു ചോദിക്കുന്നു. ധൈര്യം സിരകളിലൂടെ ഇരച്ചു കയറി വന്നതിനാൽ അവൻ ജീവനും കൊണ്ടു ഓടി. തടി കൊറച്ചു കൂടുതൽ ആയതിനാൽ അടിക്കാൻ വന്ന അണ്ണൻ കൂടെ ഓടാൻ ശ്രമിച്ചില്ല. അങ്ങേര്‌ കലിതുള്ളി തിരിഞ്ഞു നോക്കിയപ്പൊൾ ബൈക്കിൽ വായും പൊളിച്ചു ഇരിക്കുന്ന എന്നെ കണ്ടു. എന്റെ ബൈക്കിന്റെ താക്കൊലിലെക്കു അയാളുടെ കണ്ണുകൾ പൊകുന്നതു ഞാൻ കണ്ടു. ഇതു പോലെ പലപ്പൊഴും ട്രാഫിക്‌ പോലിസുകാരുടെ കണ്ണുകൾ പോകുന്നതു കണ്ടിട്ടുള്ള എനിക്കു കാര്യം മനസ്സിലായി. ഞാൻ പെട്ടെന്നു താക്കോൽ ഊരി കീശയിലാക്കി. അതു കണ്ട അങ്ങേരുടെ ദേഷ്യം ഇരട്ടി ആയി.

എന്നാലും ഞാൻ പിന്നീടു സംഭവിക്കാൻ പൊകുന്നതു എന്താണെന്നതിനെ കുറിച്ചു ഒരു ഊഹവും ഇല്ലാതെ നിൽക്കുകയായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. അയാളുടെ ഒലക്ക പോലത്തെ കൈ പൊങ്ങുന്നതും എന്റെ ഹെൽമെറ്റിട്ട തലക്കു മുകളിൽ ഒരു പാറക്കല്ലു വീണതുപൊലെ എനിക്കു തോന്നിയതും ഒരുമിച്ചായിരുന്നു. ദശാവതരത്തിനു മുൻപു ഒരു പതിനൊന്നാം അവതാരതിന്റെ പിറവി ഞാൻ അപ്പൊൾ അവിടെ കണ്ടു-പാവം എന്നെ കൊല്ലാൻ റെടി ആയി നിക്കുന്ന ആ കന്നട കാലമ്മാടനെ. അവിടെ ഒരു വൻ ജനാവലി അടി നടക്കുന്നതും നോക്കി വെള്ളമിറക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പകച്ചു നിന്നപ്പൊൾ ആക്റ്റിവയിൽ ഇരുന്ന മറ്റേ ആൾ വന്നു പറഞ്ഞു എന്റെ പിന്നിലിരുന്നവൻ അവരെ എന്തൊ പറയാൻ കൊള്ളാത്ത തെറി വിളിച്ചു എന്നു. അതിൽ സത്യമുണ്ടോ എന്നു എനിക്കു സംശയം തോന്നി എങ്ങിലും തടി രക്ഷിക്കാൻ ഞാൻ ആ വൃത്തികെട്ട വാക്കു വീണ്ടും വീണ്ടും പറയാൻ തുടങ്ങി-സോറി സാർ, സോറി, അവനു വേണ്ടി ഞാൻ സോറി പറയുന്നു.(എല്ലാം പറഞ്ഞതു ഇങ്ക്ലീഷിലും അറിയാവുന്ന ഹിന്ദിയിലും). അപ്പൊ വീണ്ടും ദേ വരുന്നു നേരത്തെ കണ്ട അതെ സീൻ. കൈ പൊങ്ങുന്നു, തലയിൽ പാറ വീഴുന്നു. പക്ഷെ ഇത്തവണ പാറ വീണതു തലയുടെ പിന്നിൽ ആയിരുന്നു. വീണ്ടും കിട്ടി രണ്ടെണ്ണം കൂടി. എല്ലാം താങ്ങിയതു എന്റെ പാവം ഹെൽമെറ്റ്‌. അപ്പൊഴെക്കും എന്റെ ബാക്കി ഉള്ള രണ്ടു കൂട്ടുകാരായ നിതിനും സോനൂപും അയാളെ പിടിച്ചു മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. അവന്മാരുടെ കൈ കൊണ്ടു അയാളുടെ കൈയ്യിൽ പിടിച്ചപ്പോൾ ഒരു രണ്ടു വയസ്സുകാരൻ ആനയുടെ കാലിൽ പിടിച്ച അതെ എഫെക്റ്റ്‌. പേടിച്ചോടിയ അരവിന്ദ്‌ ആക്ചുവലി സെക്യൂരിറ്റിയെ വിളിക്കാൻ പോയതായിരുന്നു. പേടിതൊണ്ടനായ സെക്യൂരിറ്റി അങ്ങൊട്ടു തിരിഞ്ഞു നൊക്കിയില്ല. കാര്യം ഉണ്ട്‌. എന്നെ അടിച്ചു കൊണ്ടിരുന്ന അണ്ണൻ അവിടുത്തെ ലോക്കൽ ഗുണ്ടയെങ്ങാണ്ടു ആണ്‌. അയാൾ ഉടനെ ഫോൺ എടുത്ത്‌ "ലട്ക്കൊംകൊ ഭേജ്‌ ദോ, മൾടിപ്ലക്സ്‌ മൈൻ"(പച്ച മലയാളതിൽ പറഞ്ഞാൽ പയ്യന്മാരെ വിടൂ, മൾടിപ്ലക്സിലെക്കു) എന്നൊക്കെ ആക്ക്രോഷിക്കുന്നതു കെട്ടു. പൊതുവെ ധീരനായ എനിക്കു ഇതു കേട്ടപ്പൊൽ ആ ധീരത ഇരട്ടി ആയതായി തോന്നി.

അരവിന്ദ്‌ പേടിചു പേടിചു പയ്യെ പയ്യെ നടന്നു വരുന്നുണ്ട്‌. അരവിന്ദിനെ കണ്ടപ്പൊൾ ശമിചു തുടങ്ങിയിരുന്ന അയാളുടെ ദേഷ്യം ആളി കത്തി. അവന്റെ നേർക്കു അയാൾ ഓടി അടുത്തു. അവൻ വീണ്ടും ഓടി, ഇപ്രാവശ്യം പേടിച്ചു ജീവനും കൊണ്ടു തന്നെ ഓടിയതു. അവൻ രക്ഷപ്പെട്ട ദേഷ്യം തീർക്കാൻ അയാൾ വീണ്ടും ചാടി വന്നു തന്നു എന്റെ തലക്കിട്ടു ഒരു വൻ അടിയും കൂടെ. പെട്ടെന്നു എന്റെ ഉള്ളിൽ നരസിംഹത്തിലെ ഇന്ദുചൂടനെ പോലെ ഒരു കലിപ്പ്‌ ഹീറോ ഉണർന്നു. പക്ഷെ അതെ സമയം തന്നെ എന്റെ മനസ്സു പറഞ്ഞു ഇവിടെ ഹീറോ ആകാൻ പോയാൽ പിന്നെ നീ കൈയ്യും കാലും കൊണ്ട്‌ പുറത്തു പൊകില്ല എന്ന്‌. അങ്ങനെ ചൂടായി വന്ന ഇന്ദുചൂടനെ ഞാൻ പതുക്കെ അങ്ങു തണുപ്പിചു. ജീവൻ രക്ഷിക്കാൻ വേണ്ടി ഞാൻ ഒരിക്കൽ സിനിമയിൽ അഭിനയിക്കുംബൊൾ ഓസ്കാർ കിട്ടാനായി മാറ്റി വെച്ചിരുന്ന അഭിനയ പാടവം പുറത്തെടുതു. ചുരുക്കി പറഞ്ഞാൽ ജഗതി ശ്രീകുമാർ ഉദയനാണു താരത്തിൽ കാണിച്ച നവരസങ്ങളിലെ ദയനീയത ഉളവാക്കുന്ന ഒരു ഭാവം പരമാവധി മുഖത്തു വരുത്തി കേണപേക്ഷിക്കുന്ന മുഖവുമായി ഞാൻ നിന്നു. അപ്പൊൾ വില്ലന്റെ കൂടെ ഉണ്ടായിരുന്ന ആൾ വന്നു പറഞ്ഞു നിങ്ങളുടെ കൂട്ടുകാരൻ കാണിച്ചതു മോശമായി പോയി എന്നു. ഞാൻ വീണ്ടും അവനു വേണ്ടി സോറി പറഞ്ഞിട്ടു കൂടെ ചേർത്തു-"ഹീ ഈസ്‌ ആൻ ഇടിയറ്റ്‌. വാറ്റ്‌ കാൻ ഐ ടൂ. ഹീ ഹാപ്പെൻസ്‌ റ്റു ബീ മൈ ഫ്രെണ്ട്‌". ഇതു ദൂരെ നിന്നു കെൾക്കുന്നുണ്ടായിരുന്ന അരവിന്ദ്‌ എന്നെ നോക്കി പല്ലു ഞെരിക്കുന്നുണ്ടായിരുന്നു.

എന്നെ അടിച്ച മാടൻ തിരിഞ്ഞു മൾടിപ്ലക്സിലെക്കു നടക്കാൻ തുടങ്ങി.പോകുന്ന വഴിക്കു അയാളെ അറിയാതെ തട്ടിയിട്ടു കടന്നു പോയ ഒരു മനുഷ്യനോടും അങ്ങെര്‌ തട്ടിക്കയറുന്നതു കണ്ടു. റ്റിക്കറ്റ്‌ കൗണ്ടറിൽ പൊയി ഞങ്ങളെ ചൂണ്ടി അയാൾ എന്തൊക്കെയൊ പറഞ്ഞു. അയാൾ തിരിഞ്ഞു നിന്ന സമയം കൊണ്ടു ഞാൻ ബൈക്ക്‌ എടുത്തു മൾടിപ്ലക്സിനു പിന്നിലേക്ക്‌ ഓടി, കൂടെ എന്റെ കൂട്ടുകാരും. അവിടെ ഒരു സ്ഥലതു ബൈക്ക്‌ ഒളിപ്പിച്ച ശേഷം ഞങ്ങൽ പിന്ന് വാതിലിലൂടെ ഉള്ളിൽ കടന്നു. ദശാവതാരം കാണിക്കുന്ന തീയറ്ററിനുള്ളിൽ കടന്നു ഞങ്ങളുടെ സീറ്റിൽ ഓടി പോയിരുന്നു. പിന്നീടുള്ള മൂന്നു മണിക്കൂർ ഞങ്ങൾ ഒരൊരുതരും ഇടക്കിടക്കു വാതിലിലെക്കു കണ്ണും നട്ടു ഇരിക്കുവായിരുന്നു-നമ്മുടെ വില്ലൻ, പയ്യന്മാരെയും കൂട്ടി അടിക്കാൻ വരുന്നുണ്ടൊ എന്നു നോക്കാൻ. പടം കണ്ടുകൊണ്ടിരിക്കുംബൊലും എന്റെ മനസ്സിൽ പല സിനിമകളിലും കണ്ടിട്ടുള്ള ഒരു സീൻ ഇടക്കിടെ വന്നുകൊണ്ടിരുന്നു. തീയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുംബൊൾ വില്ലന്മാർ വന്നു നായകനെ പൊക്കി എടുത്തുകൊണ്ടു പോയി ഇടിച്ചു റെടി ആക്കുന്ന സീൻ. പുറത്തിറങ്ങുംബൊൾ എന്റെ ബൈക്ക്‌ കത്തി ചാംബൽ ആയിരിക്കുമൊ എന്ന ഒരു പേടിയും ഉള്ളിൽ ഉണ്ടായിരുന്നു. ഈ പേടിയെല്ലാം കാരണം ഇന്റർവെൽ സമയത്തു ധൈര്യശാലികൾ ആയ ഞങ്ങൽ നാല്‌ പേരും പുറത്തു ഇറങ്ങിയില്ല. സീറ്റിൽ തന്നെ തലയും കുംബിട്ടു ഇരുന്നു.

പടം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പൊൾ കൂടെ വന്ന രണ്ടെന്നത്തിനെ പരിസര നിരീക്ഷണത്തിനായി ഞങ്ങൾ ആദ്യമേ വിട്ടു. അവർ ഗേറ്റിനു പുറത്തു ഞങ്ങൾക്കായി കാത്തു നിന്നു. ഞങ്ങൾ ബൈക്കും എടുത്തു വരുന്നതും കാത്തു രണ്ടു മിനിറ്റ്‌ അവന്മാർ അവിടെ നിന്നു. ഞങ്ങളെ കാണാതെ ഭയപ്പെട്ട അവന്മാർ ഫോൺ ചെയ്യുംബോളെക്കും ഞങ്ങൾ തീയറ്ററും കടന്നു രണ്ടു കിലോമീറ്റർ അപ്പുറത്തു എത്തിയിരുന്നു. പേടി കൊണ്ടല്ല ഞാൻ ബൈക്ക്‌ 100ഇൽ ഓടിച്ചതു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ.

അപ്പൊൾ ഇതാണു പടം കാണൻ പോയ എന്റെ തല അടി കൊണ്ടു പടമായ കഥ. ഇതു കഴിഞ്ഞു എവിടെയെങ്ങിലും ഒരു ചുവന്ന ആക്റ്റിവ കണ്ടാൽ ഞാൻ ഞെട്ടും. അതു ഓടിക്കുന്നതു ആ കാലമ്മാടൻ ആണോ എന്നു നോക്കും. ഇനി മുതൽ അരവിന്ദിനെ ബൈക്കിനു പിന്നിൽ കയറ്റാൻ കൂട്ടുകാർ മടിക്കും. ഇനി അതവാ ആരെങ്ങിലും കയറ്റിയാലും അവൻ ഒന്നും മിണ്ടാതെ ഇരുന്നൊളും.

വാൽക്കഷ്ണം-ഇത്രയും നാൾ ഞാൻ എറ്റവും കൂടുതൽ വെറുത്തിരുന്ന വസ്തുക്കളിൽ ഒന്നായിരുന്നു എന്റെ ഹെൽമെറ്റ്‌. ഇന്നു മുതൽ അതു എന്റെ എറ്റവും പ്രീയപ്പെട്ടതു ആയി മാറിയിരിക്കുന്നു. ഇന്നു എന്റെ കൂടെ താമസിക്കുന്ന പ്രവീൺ അതു എടുത്തു നൊക്കിയിട്ടു അതിൽ എഴുതിയിരിക്കുന്ന പേരു വായിച്ചു-സേവിയർ(ഇംഗ്ലീഷിൽ സേവിയർ എന്നു പറഞ്ഞാൽ രക്ഷകൻ). സത്യത്തിൽ, ആ ഉരുണ്ട ഗോളം എന്റെ രക്ഷകൻ തന്നെ. ഇനിയും ചവിട്ടും ഇടിയും ഏറ്റു വാങ്ങാനായി എന്റെ തല സുരക്ഷിതമായി ബാക്കി വെച്ച എന്റെ പ്രീയ ഹെൽമെറ്റെ, നിനക്കു ഒരായിരം നന്നി. ഈ ബ്ലോഗ്‌ ഞാൻ നിനക്കു സമർപ്പിക്കുന്നു. കൂടതെ പബ്ലിക്‌ ആയി തല്ലു കൊള്ളുംബൊൾ ഉള്ള ആ എക്സ്പീരിയൻസ്‌ എങ്ങനെ ഇരിക്കും എന്നു മനസ്സിലാക്കൻ എന്നെ സഹായിച്ച അരവിന്ദിനും നന്ദി. നീ സഹായിച്ചിടത്തോളം മതി. ഇനി മേലിൽ എന്റെ ബൈക്കിൽ കേറി പോവരുതു.
എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസന്‍

മാന്യനായ മലയാളി

മലയാളി എന്നും മലയാളി തന്നെ. എവിടെ പോയാലും അവൻ അവന്റെ തനതായ അലംബ്‌ സ്വഭാവം മറക്കില്ല. കൂവേണ്ടിടത്ത്‌ കൂവാനും ചീത്ത വിളിക്കേണ്ടിടത്ത്‌ ചീത്ത വിളിക്കാനും എല്ലാം കഴിഞ്ഞു അടി കൊള്ളാറാവുമ്പൊൾ കട്ടക്കു മുങ്ങാനും മലയാളി കഴിഞ്ഞേ ആരും ഉളൂ. പക്ഷെ അവന്റെ ഉള്ള്‌ കപടം അല്ല. എന്നാൽ ചിലർ ഉണ്ട്‌. കേരളം വിട്ടു കഴിഞ്ഞാൽ അവർ 'മാന്യത'യുടെ മുഖംമൂടി അണിയും. ശബ്ദം പുറത്തു കേൾക്കാതെ ചിരിക്കാനും പല്ലു പുറത്തു കാണിക്കാതെ ഇളിക്കാനും ഇക്കൂട്ടർ പരിശീലനം നേടുന്നു. മറ്റുള്ളവർ എന്തു കരുതും എന്നുള്ള ചിന്ത അവനെ അലട്ടുന്നു.

ഞാൻ എന്തു കൊണ്ടാണു ഇങ്ങനെയൊക്കെ എഴുതുന്നതു എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കാരണം ഉണ്ടു. കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ ബാംഗ്ലൂരിൽ ഒരു സിനിമക്കു പോയി. എടുത്ത്‌ പറയണ്ടല്ലൊ, പടം മലയാളം തന്നെ ആയിരുന്നു. മൾടിപ്ലെക്സ്‌ നിറച്ചും മലയാളികളും. പടം തുടങ്ങി. ആദ്യം കുറെ തമാശകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അൽഭുതം എന്നു പറയട്ടെ, എന്റെയും എന്റെ കൂട്ടുകാരുടെയും അല്ലാതെ ആരുടെയും ശബ്ദം അവിടെ കേൾക്കാൻ ഉണ്ടായിരുന്നില്ല. എല്ലാവരും ഭയങ്ഗര സീരിയസ്‌ ആയി ഇരിക്കുന്നു. ഇവരെയൊക്കെ സമ്മതിച്ചു കൊടുക്കണം. ദേഷ്യം വന്നാൽ ചിരിച്ചു കാണിക്കാം, പക്ഷെ ചിരി വന്നാൽ മുഖത്തെ മസിൽ വലിച്ചു മുറുക്കി ഗാംഭീര്യത അഭിനയിക്കൻ ചെറിയ കഴിവൊന്നും പോര. ഇവരൊക്കെ ആണു മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ.

അടി കുറിപ്പു- ഇതു മലയാളത്തിലെ എന്റെ ആദ്യത്തെ ബ്ലോഗ്‌. വരമൊഴി എന്ന അടിപൊളി സോഫ്റ്റ്‌വെയർ തന്നു സഹായിച്ച ടിക്ക്സൺ അബ്രഹാമിനും ശ്രീരാമിനും ഞാൻ നന്ദി പറഞ്ഞു കൊള്ളുന്നു.

എന്നു സ്നേഹപൂർവ്വം നിങ്ങളുടെ ഇതിഹാസന്‍

If u can't see proper malayalam, download and install the anjali font from here-
http://varamozhi.wikia.com/wiki/Varamozhi
Click here for Malayalam Fonts