Sunday, June 29, 2008

ശാന്തം, വിനയം, മനോഹരം


ഇനി ഇതും കൂടയെ ബാക്കി ഉണ്ടായിരുന്നുള്ളു. അഹങ്കാരത്തിനു കണ്ണും മൂക്കും വെച്ചു അതിനു ശ്രീശാന്ത്‌ എന്നു പേരും ഇട്ടു ക്രിക്കറ്റ്‌ കളിക്കാൻ വിട്ടിരിക്കുവാണു പയ്യന്റെ വീട്ടുകാർ. കളിയേക്കാൾ പണ്ടേ പയ്യനു താൽപര്യം 'കലിപ്പ്‌' ഉണ്ടാക്കൽ ആണു. വന്നു കേറിയപ്പൊളെ രഞ്ചി ട്രോഫിയിൽ സാക്ഷാൽ സച്ചിനെ ചെറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ച വീരൻ ആണു നമ്മുടെ താരം. പക്ഷെ സച്ചിൻ പേടിച്ചില്ല എന്നു മാത്രമല്ല പയ്യനു ഒരു താക്കീതും കൊടുത്തു. പക്ഷെ പട്ടിയുടെ വാൽ പോലെ വളഞ്ഞ വഴിയിലൂടെ തന്നെ ഗോപുമോൻ പോയി. അങ്ങനെ അവസാനം ഒരു രാത്രി അടിയും കിട്ടി. അഞ്ചാം ക്ലാസുകാരനെ പോലെ കരഞ്ഞു മൂക്കള ഒലിപ്പിച്ചു നിൽക്കുന്ന ഗോപുവിനെ നോക്കി ലോകം ആർത്തു ചിരിച്ചു. ടഫ്‌ ഗയ്‌ എന്നുള്ള പയ്യന്റെ ഇമേജ്‌ മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ പോലെ ഇടിഞ്ഞു വീണു. അവനെ എല്ലാരും ക്രൈ ബേബി എന്നും അമൂൽ ബേബി എന്നും ഒക്കെ വിളിച്ചു കളിയാക്കി. പിന്നീടുള്ള കളികളിൽ നന്നായി കളിച്ചപ്പോളും അതു സർദ്ദാറിന്റെ അടിയുടെ ഗുണം ആണെന്നു എല്ലാവരും പറഞ്ഞു. കളിക്കളത്തിലെ പുലിക്കുട്ടി പെട്ടെന്നു പൂച്ചകുട്ടി ആയി മാറി. പണ്ടത്തെ കലിപ്പ്‌ നോട്ടം എങ്ങോ മാഞ്ഞു പോയി. വിനയത്തിന്റെ ചിഹ്നം ആയി ഒരു ചിരി ആ മുഖത്തു തെളിഞ്ഞു കാണാൻ തുടങ്ങി.അപ്പൊ നമ്മൾ എല്ലാം കരുതി പയ്യൻ നന്നായി എന്നു.

അങ്ങനെ അങ്ങു തറപ്പിച്ചു പറയാൻ വരട്ടെ. ഇന്നലത്തെ ബാംഗ്ലൂർ ടൈംസിലെ പയ്യന്റെ ഇന്റർവ്യൂ കണ്ടവരാരും അങ്ങനെ പറയില്ല. എന്താണു സംഭവം എന്നല്ലേ. പയ്യനു ബോളീവുഡിൽ അഭിനയിക്കണ്ട പക്ഷെ ഹോളീവുഡിൽ അഭിനയിക്കാം എന്നു. ഇങ്ങനെ പറയാൻ കാരണവും ഉണ്ടു. പയ്യന്റെ സ്വന്തം വാക്കുകളിൽ- "കഴിവുണ്ടെങ്കിൽ അതു ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്‌". കുറ്റം പറയാൻ പറ്റില്ല. പറഞ്ഞതു ശെരിയല്ലെ. പയ്യന്റെ എളിമ പ്രശംസനീയം തന്നെ. ഗോപുവിന്റെ കൂട്ടുകാരൻ സിനിമ ഉണ്ടാക്കുന്നതു പഠിക്കാൻ ആസ്റ്റ്രേലിയയിൽ പോയിരിക്കുവാണു. തിരിച്ചു വന്നു ഒരു ഹോളീവുട്‌ പടം പിടിക്കുമ്പൊൾ നമ്മുടെ താരത്തിനെ നായകൻ ആക്കും എന്നാണു താരം പറയുന്നതു. ഇതിൽ എത്ര മാത്രം ശെരി ഉണ്ടെന്നു നമുക്കറിയില്ല. പണ്ടു ബോളീവുട്‌ സുന്ദരി പ്രീയങ്ക ചോപ്ര ഗോപുമൊനുമായി പ്രണയത്തിൽ ആണെന്നും സുന്ദരനായ ശ്രീയെ നായകനാക്കാൻ സിനിമാക്കാർ ക്യൂ നിൽക്കുവണെന്നുമുള്ള അഭ്യൂഹങ്ങൾ സ്വയം അടിച്ചിറക്കിയ മഹാന്റെ വാക്കുകൾ നമ്മൾ എങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കും. ഇനിയും ഉണ്ടു പയ്യന്റെ വിനയം കലർന്ന ടയലോഗുകൾ. സ്പൊർട്സ്‌ സൈക്കോളജിയിൽ ഡിഗ്രി ഉള്ള തനിക്കു ഒരു സ്പൊർട്സ്‌ അക്കാഡമി തുടങ്ങാൻ പ്ലാൻ ഉണ്ടെന്നു പയ്യൻ പറയുന്നു. ഇതു പറഞ്ഞതു തനിക്കു ഡിഗ്രി ഉള്ള കാര്യം ബാക്കി ഉള്ളവരെ അറിയിക്കാൻ ആണെന്നു നിങ്ങൾ തെറ്റിധരിക്കരുത്‌. പിന്നെയും ഉണ്ട്‌ പയലിന്റെ തേന്മൊഴികൾ. കൊച്ചിയേക്കാൾ ബാംഗ്ലൂർ ആണ്‌ തനിക്ക്‌ സ്വന്തം നാടായി തോന്നുന്നത്‌ എന്നും പറഞ്ഞു ഗോപു. ഇനി ഹോളീവുടിലൊക്കെ പോകുമ്പൊൾ അതും സ്വന്തം നാട്‌ ആക്കുമൊ എന്തൊ. എന്തായാലും ഗോപു അടുത്തൊന്നും നന്നാവുന്ന ലക്ഷണം ഇല്ല.

ലേറ്റെസ്റ്റ്‌ ന്യൂസ്‌-ഗോപു മോന്‌ ബഞ്ചീ ജംബിംഗ്‌ ഭയങ്കര ഇഷ്ടമാണു. 30,000 അടി പൊക്കത്തിൽ നിന്നു ഒരിക്കൽ ചാടി എന്നാണു പയ്യൻ അവകാശപ്പെടുന്നത്‌. ഇതു കേട്ടു ചില സംശയങ്ങൾ തോന്നിയ ഞാൻ ഇന്റർന്നെറ്റിൽ ഒരു ചെറിയ ഗവേശണം നടത്തി. അപ്പൊൾ അല്ലെ ഞെട്ടിക്കുന്ന ആ സത്യം ഞാൻ അറിഞ്ഞത്‌. എവെറെസ്ട്‌ കൊടുമുടിയുടെ ഉയരം വെരും 29,000 അടി. ബഞ്ചീ ജംബിങ്ങിലെ ലോക റെക്കോർട്‌ ആണെങ്കിൽ 1000 അടിയിൽ താഴെ. നമ്മ്മുടെ അഭിമാന താരം ചാടിയതോ 30,000 അടി. സമ്മതിച്ചൂ കൊടുത്തേ പറ്റൂ, ഈ അപാര കഴിവ്‌.
നിങ്ങളുടെ സ്വന്തം ഇതിഹാസൻ

1 comment:

kartoos said...

cooool:D:D..finally i can read this\:d/ with some difficulty

Click here for Malayalam Fonts